ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദേശം ലംഘിച്ച് ദേവസ്വം ബോർഡ്. അയ്യപ്പ സംഗമ ദിവസം വെർച്വൽ ക്യൂ സ്ലോട്ട് അഞ്ചിൽ ഒന്നായി കുറച്ചു. 19,20 തീയതികളിൽ പതിനായിരം ഭക്തർക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. അയ്യപ്പ സംഗമത്തിന് എത്തുന്ന പ്രതിനിധികൾക്ക് ദർശനമൊരുക്കാനാണ് നിയന്ത്രണം.
മാസപൂജകൾക്കായി സാധാരണ അനുവദിച്ചിരുന്നത് 50000 സ്ലോട്ടുകൾ ആണ്. 20 തീയതി ഇനി ഒഴിവുള്ളത് 1300 ഓളം സ്ലോട്ടുകൾ മാത്രമാകും. അയ്യപ്പ സംഗമത്തിന് എത്തുന്ന വിവിഐപി പ്രതിനിധികൾക്ക് ദർശനമൊരുക്കാനാണ് നിയന്ത്രണം. അയ്യപ്പ സംഗമം സാധാരണ ഭക്തരെ ബാധിക്കരുത് എന്നായിരുന്നു ഹൈക്കോടതിയുടെ കർശന നിർദേശം. ഇത് മറികടന്നാണ് ദേവസ്വം ബോർഡിന്റെ നീക്കം. മാസപൂജകൾക്ക് 10,000 -ൽ കൂടുതൽ ഭക്തർ എത്തില്ലെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.
സാധാരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് വ്യക്തമാക്കിയായിരുന്നു അയ്യപ്പ സംഗമത്തിനെതിരായ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നത്. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നുണ്ട്. അയ്യപ്പ സംഗമം നടത്താമെന്നും ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്നുമാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്.