ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതി; സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ചടങ്ങില്‍ പങ്കെടുത്തു.

152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്ത 767 വേട്ടില്‍ 452 വോട്ടുകളാണ് സി പി രാധാകൃഷ്ണന് ലഭിച്ചത്.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആയി 98.3% പോളിംഗ് ആണ് രേഖപ്പെടുത്തിയത് . 13 എം പിമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. പ്രതിപക്ഷത്തു നിന്നും 19 പേര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്തു. 439 വോട്ടുകളാണ് എന്‍ഡിഎ പരമാവധി പ്രതീക്ഷിച്ചതെങ്കിലും 15 വോട്ടുകള്‍ അസാധുവായതിനുശേഷം എന്‍ഡിഎയ്ക്ക് 452 വോട്ടുകള്‍ ലഭിച്ചു. ഇന്ത്യാ സഖ്യത്തിന് 315 എംപിമാരാണ് ഉള്ളത്. സ്വതന്ത്രര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ പിന്തുണ അറിയിച്ചിരുന്നു. 324 വോട്ടാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും എതിര്‍ സ്ഥാനാര്‍ഥിയും സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസുമായ സുദര്‍ശന റെഡിക്ക് 300 വോട്ടാണ് ലഭിച്ചത്.

രണ്ട് ദക്ഷിണേന്ത്യക്കാര്‍ പരസ്പരം മാറ്റുരച്ച ഏറ്റവും വാശിയേറിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്.