തീരുവയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകൾ തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകൾ തുറക്കുന്നതിന് വ്യാപാര ചർച്ചകൾ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്.
ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാൻ ഇരുപക്ഷവും പ്രവർത്തിക്കുന്നു. രണ്ട് രാജ്യങ്ങൾക്കും കൂടുതൽ തിളക്കമാർന്നതും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. വ്യാപാര കരാറിലെ തടസങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യയുമായി ചർച്ചകൾ തുടരുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് അറിയിച്ചത്.
ന്റെ പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങൾക്കും ധാരണയിലെത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതേസമയം റഷ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ, ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ 100 ശതമാനം വരെ താരിഫ് ചുമത്തണമെന്ന് ഡോണൾഡ് ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു. എങ്ങനെയും റഷ്യയെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തന്റെ ശ്രമങ്ങളുമായി സഹകരിപ്പിക്കുക എന്ന നിലപാടിലാണ് യുഎസ് പ്രസിഡന്റ് ട്രംപ്.