അമിബീക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മലപ്പുറം വണ്ടൂർ സ്വദേശിനിയായ 52 കാരി ഉൾപ്പടെ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇവർ ഐസിയുവിൽ തന്നെ തുടരുകയാണ്. മൂന്നു കുട്ടികൾ അടക്കം 12 പേരാണ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ഒരു മാസത്തിനിടെ 4 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം 30, 31 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ, ജല സംഭരണ ടാങ്കുകൾ എന്നിവ ആരോഗ്യവകുപ്പിന്റെ നിർദേശ പ്രകാരം ക്ലോറിനേറ്റ് ചെയ്തിരുന്നു. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ ഫ്ലാറ്റുകൾ എന്നിവിടങ്ങളിലും ഇത് പാലിക്കണമെന്ന കർശന നിർദേശമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്.