Headlines

രാഹുലിനെതിരായ പരാതി പ്രതിപക്ഷ നേതാവിന് 3 വര്‍ഷം മുന്‍പേ അറിയാം, അന്ന് നടപടിയെടുത്തിരുന്നെങ്കില്‍…’ രൂക്ഷ വിമര്‍ശനവുമായി എം വി ഗോവിന്ദന്റെ ലേഖനം

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎംല്‍എക്കെതിരായ പരാതി മൂന്നുവര്‍ഷം മുന്‍പുതന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയാമായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്നുതന്നെ പ്രതിപക്ഷ നേതാവ് നടപടിയുടെത്തിരുന്നെങ്കില്‍ സ്ത്രീകള്‍ അതിക്രമത്തിന് വിധേയരാകില്ലായിരുന്നു. എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ രാഹുല്‍ തയാറാകേണ്ടി വരുമെന്നും സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ എം വി ഗോവിന്ദന്‍ അറിയിച്ചു.

വേട്ടക്കാര്‍ക്ക് കൂട്ടുപോകുന്നവര്‍ എന്ന പേരിലാണ് രാഹുലിനെതിരായ പരാതി മുന്‍നിര്‍ത്തി വി ഡി സതീശന്‍, ഷാഫി പറമ്പില്‍ എന്നിവരുള്‍പ്പെയുള്ള കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള എം വി ഗോവിന്ദന്റെ ലേഖനം. കേരളത്തിലെ കോണ്‍ഗ്രസ് ജീര്‍ണതയുടെ മുഖമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്ക് തയാറാകാതെ നേതൃത്വം ഒഴിഞ്ഞുമാറുന്നു എന്ന് വിമര്‍ശിച്ചുകൊണ്ടാണ് ലേഖനം. കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം ആഗ്രഹിക്കുന്നത് രാഹുലിന്റെ രാജിയാണെന്നും സ്ത്രീപക്ഷ നിലപാടല്ല പുരുഷാധിപത്യ നിലപാടുകളാണ് കോണ്‍ഗ്രസ് എടുക്കുന്നതെന്നും ലേഖനത്തിലൂടെ എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

പൊതുവികാരത്തിന് വിരുദ്ധമായി യുവനേതാവിനെ ഏത് വിധേനെയും സംരക്ഷിക്കാനാണ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്രമിക്കുന്നതെന്നാണ് എം വി ഗോവിന്ദന്റെ ആരോപണം. ലൈംഗിക ആരോപണക്കേസ് നേരിട്ട എം മുകേഷ് എംഎല്‍എയെ രാജിവയ്പ്പിക്കാത്തത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് രാഹുല്‍ വിഷയത്തില്‍ മറുപടി പറഞ്ഞത്. ഇത്തരം മറുചോദ്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സിപിഐഎം രാഹുലിന്റെ രാജിക്കായി കടുത്ത പ്രതിഷേധത്തിലേക്കും പ്രതികരണങ്ങളിലേക്കും മുന്‍പ് നീങ്ങിയിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് എം വി ഗോവിന്ദനും രാഹുലിന്റെ രാജി എന്ന ആവശ്യം ശക്തമാക്കിയിരിക്കുന്നത്.