താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ ഇന്നലെ രാത്രി ഇടിഞ്ഞ കല്ലും മണ്ണും നീക്കാനുള്ള ശ്രമം രാവിലെ ഏഴ് മണിയോടെ ആരംഭിക്കും. പ്രദേശത്ത് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ പരിശോധനയും നടത്തും. മണ്ണിടിഞ്ഞതിനെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. ലക്കിടിയിലും അടിവാരത്തും വാഹനങ്ങൾ തടയും. പ്രദേശത്ത് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തും.
കല്ലും മണ്ണും നീക്കി അപകട സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഇനി വാഹനങ്ങൾ കടത്തി വിടൂ. കോഴിക്കോട്- വയനാട് യാത്രക്ക് കുറ്റ്യാടി ചുരം വഴിയുള്ള പാതയും മലപ്പുറം- വയനാട് യാത്രക്ക് നിലമ്പൂർ നാടുകാണി ചുരം പാതയും ഉപയോഗിക്കാനാണ് നിർദേശം. 75 മീറ്റർ ഉയരത്തിൽ നിന്നാണ് പാറകൾ കുത്തിയൊലിച്ച് എത്തിയത്. ഇന്നലെ രാത്രിയിൽ തന്നെ ഗതാഗതം പൂർണമായി നിരോധിച്ചിരുന്നു.
താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്ന് പൊലീസ് അറിയിച്ചിരുന്നു. ലക്കിടി കവാടത്തിന്റെ തൊട്ടടുത്താണ് അപകടമുണ്ടായത്. രാത്രി 11ന് ശേഷം വന്ന വാഹനങ്ങൾ അടിവാരത്ത് തടഞ്ഞിരുന്നു. ജില്ലാ കളക്ടർ, എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എഡിഎം എന്നിവരുൾപ്പെടെ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.