Headlines

ഇന്ന് ദേശീയ ബഹിരാകാശ ദിനം; ചന്ദ്രയാൻ മൂന്നിന്റെ വിജയ സ്മരണയിൽ രാജ്യം

രാജ്യം ഇന്ന് രണ്ടാമത് ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കും. ആര്യഭട്ട മുതൽ ഗഗൻയാൻ വരെയുള്ള ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ വളർച്ചയെ അടയാളപ്പെടുത്തുകയാണ് ദേശീയ ബഹിരാകാശ ദിനം. ഡൽഹി ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷ പരിപാടികൾ നടക്കും. ഗഗൻയാൻ ദൗത്യസംഘാംഗങ്ങൾ പങ്കെടുക്കുന്ന വിവിധ ലക്ചർ പരമ്പരകളും നടക്കും.

”ആര്യഭട്ട മുതൽ ഗഗന്യാൻ വരെ : പരമ്പരാഗത ജ്ഞാനം മുതൽ അനന്തസാധ്യതകൾ” വരെ എന്നതാണ് ഈ വർഷത്തെ ബഹിരാകാശ ദിനാഘോഷ പരിപാടികളുടെ ആശയം.ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂൾ 2028ൽ വിക്ഷേപിക്കാൻ ആകുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.

സൂര്യനെപ്പറ്റി പഠിക്കുന്ന ആദിത്യ എൽ വണും ഗഗൻയാനും ശുക്രയാനും ഭാരതീയ അന്തരീക്ഷ സ്റ്റേഷനുമൊക്കെയായി ഇന്ത്യയുടെ ബഹിരാകാശ കുതിപ്പ് തുടരുകയാണ്. ദേശീയ ബഹിരാകാശദിനം കേവലമൊരു വാർഷികാചരണമല്ല. ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടത്തിന്റെ ഓർമ്മപ്പെടുത്തലും ബഹിരാകാശ നേട്ടങ്ങൾക്കപ്പുറം രാജ്യത്തിന്റെ വികസനത്തിന് ബഹിരാകാശ സാങ്കേതികവിദ്യയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നുള്ള ദീർഘവീക്ഷണത്തിന്റെ പ്രതിഫലനവുമാണത്.