Headlines

റാപ്പർ വേടനെ കുറിച്ച് പഠിപ്പിക്കാനുള്ള കേരള സർവകലാശാല നീക്കം; വിശദീകരണം തേടി വി സി

എ ഐ (നിര്‍മ്മിത ബുദ്ധി) തയ്യാറാക്കിയ കവിത പാബ്ലൊ നെരൂദയുടെ കവിതയായി പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനും വേടനെക്കുറിച്ച് പഠിപ്പിച്ചതിനും വിശദീകരണം തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മല്‍. ബോര്‍ഡ് ഓഫ് സ്റ്റഡീസിനോടാണ് വിശദീകരണം തേടിയത്. നാല് വര്‍ഷ ബിരുദ വിദ്യാർഥികൾക്കാണ് ഇംഗ്ലീസ് വകുപ്പിന്റെ സിലബസില്‍ എഐ കവിതയും, വേടനെയും പഠിപ്പിച്ചത്.

നിര്‍മ്മിത ബുദ്ധി തയ്യാറാക്കിയ ഇംഗ്ലീഷ് യു ആര്‍ എ ലാഗ്വേജ് എന്ന തലക്കെട്ടോടുകൂടിയ കവിതയാണ് ലോക പ്രശസ്ത കവി പാബ്ലോ നെരൂദയുടെതെന്ന് പറഞ്ഞ് വിദ്യാര്‍ഥികളെ പഠിപ്പിച്ചത്. നാല് വര്‍ഷ ഡിഗ്രി കോഴ്‌സുകളിലെ ഒന്നാം സിലബസിലാണ് ഈ ഗുരുതര പിഴവ് കടന്നുകൂടിയത്.

മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കാണ് വേടനെക്കുറിച്ച് ഇംഗ്ലീഷ് വകുപ്പ് പഠിപ്പിച്ചത്. കേരളത്തിലെ റാപ്പ് സംസ്‌കാരത്തെക്കുറിച്ച് പഠിപ്പിക്കുന്ന ഭാഗത്തിലാണ് വേടനെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഉള്ളത്. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി വേടന്‍ പോരാട്ടം നടത്തിയെന്നാണ് ലേഖനത്തില്‍ പറയുന്നത്.

അടിയന്തര വിശദീകരണം നല്‍കാനാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളോട് വിസി മോഹനന്‍ കുന്നുമ്മല്‍ ആവശ്യപ്പെട്ടത്. ഈ രണ്ട് പാഠഭാഗങ്ങളും വിദ്യാര്‍ഥികളെ പഠിപ്പിച്ച് കഴിഞ്ഞ ശേഷമാണ് വി സി യുടെ വിശദീകരണം തേടിയത്.