ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകും. രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയ സാഹചര്യത്തിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പാർലമെന്റ് സമ്മേളിക്കുന്നതിന് മുമ്പായി പ്രതിപക്ഷം പ്രധാന കവാടത്തിൽ പ്രതിഷേധിക്കും.
ബിഹാർ വോട്ടർപട്ടിക വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരു സഭകളിലും നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇമ്പീച്ച്മെന്റ് നോട്ടീസ് നൽകാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ടെങ്കിലും അത് ഇന്ന് ഉണ്ടാകാൻ സാധ്യതയില്ല. അതേസമയം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ എൻഡിഎ പാർലമെന്ററി പാർട്ടിയോഗം ഇന്ന് ചേരും.
അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ബിഹാറിൽ തുടരുന്നു. വസീർഗഞ്ചിൽ നിന്ന് രാവിലെ എട്ടു മണിക്ക് യാത്ര ആരംഭിക്കും.
നവാഡ,നളന്ദ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന യാത്ര വൈകിട്ട് ആറുമണിയോടെ ബാർബിഗയിൽ പൊതുസമ്മേളനത്തോടെ അവസാനിക്കും.
യാത്രയിലൂടനീളം രാഹുൽ ഗാന്ധിക്കൊപ്പം ആർജെഡി നേതാവ് തേജ്വസി യാദവുമുണ്ട്. 16 ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ ഇന്ത്യ മുന്നണിയിലെ നേതാക്കളും അണിനിരക്കും. ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും എതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാക്കൾ ഉന്നയിക്കുന്നത്.