Headlines

‘ചോദ്യം ചോദിക്കുമ്പോൾ പ്രതിപക്ഷത്തെ ആക്രമിക്കുന്നു’; തിരഞ്ഞെടുപ്പ് കമ്മിഷനെ വിമർശിച്ച് ഇന്ത്യ സഖ്യം

വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് മറുപടിയുമായി ഇന്ത്യാ സഖ്യം. മറുപടിക്ക് പകരം രാഷ്ട്രീയ പാർട്ടികളോട് ചോദ്യം ചോദിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ചെയ്തത്. ചെയ്യുന്നത്. ആഗസ്റ്റ് 14 ലെ സുപ്രീം കോടതി ഉത്തരവ് സംബന്ധിച്ച് വിശദീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷണൻ തയ്യാറായില്ല. വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ഇന്ത്യ സഖ്യ പാർട്ടികളുടെ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗൗരവ് ഗോഗോയ്, മഹ്വ മൊയ്ത്ര, ജോൺ ബ്രിട്ടാസ് എം പി, രാം ഗോപാൽ യാദവ്, സഞ്ജയ്‌ സിംഗ് തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് ആ പദവിയിൽ ഇരിക്കാൻ യോഗ്യത ഉണ്ടോ എന്ന് ജോൺ ബ്രിട്ടാസ് എം പി ചോദിച്ചു. രാജ്യത്ത് വീടില്ലാത്തവർ ഇല്ലെന്ന് പ്രധാനമന്ത്രി പറയുമ്പോൾ വ്യാപകമായി വീടില്ലാത്തവർ ഉണ്ടെന്ന് ഗ്യാനേഷ് കുമാർ പറയുന്നു. കേരളത്തിൽ ബിജെപിക്ക് ലഭിച്ച ഏക സീറ്റിൽ ക്രമക്കേട് നടന്നു. അനുരാഗ് താക്കൂർ വയനാട് മണ്ഡലത്തിൽ ഉന്നയിച്ച ആരോപണം വ്യാജമെന്ന് തെളിഞ്ഞുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണർക്കെതിരെ ഇമ്പീച്ച്മെന്റ് നോട്ടീസ് നൽകാൻ ഇന്ത്യ സഖ്യം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ പോരാട്ടം ഭരണഘടനയെ സംരക്ഷിക്കലാണ്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ കമ്മിഷൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. വോട്ട് കൊള്ള എന്ന് പറഞ്ഞാൽ ഭരണഘടന വിരുദ്ധവും, വോട്ട് കൊള്ള നടത്തിയാൽ ഭരണഘടനാനുസൃതവും ആകുമോ. ഇപ്പോൾ നടക്കുന്നത് SIR അല്ല വോട്ട് വെട്ടൽ ആണെന്നും സഞ്ജയ്‌ സിംഗ് പറഞ്ഞു.