Headlines

‘യുക്രെയ്‌ന് നാറ്റോ അംഗത്വം നല്‍കില്ല; ക്രൈമിയ ഇനി തിരികെ ലഭിക്കില്ല’; ഡോണള്‍ഡ് ട്രംപ്

വൊളോദിമിര്‍ സെലന്‍സ്‌കിയുമായി ഇന്ന് നിര്‍ണായക കൂടിക്കാഴ്ച നടത്താനിരിക്കെ യുക്രെയ്ന്‍ വിരുദ്ധനിലപാടുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രെയ്‌ന് നാറ്റോ അംഗത്വം നല്‍കില്ലെന്നും ക്രൈമിയ തിരികെ ലഭിക്കില്ലെന്നും ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഡോണള്‍ഡ് ട്രംപ് സെലന്‍സ്‌കിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ സെലന്‍സ്‌കിയെ കാണും മുന്നേ തന്റെ നിലപാട് ട്രംപ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കണമെന്ന് സെലന്‍സ്‌കിക്ക് ആഗ്രഹമുണ്ടെങ്കില്‍ ഉടനടി അവസാനിപ്പിക്കാം. അതല്ലെങ്കില്‍ യുദ്ധം തുടരാമെന്നാണ് ട്രൂത്ത് സോഷ്യലില്‍ ട്രംപിന്റെ പ്രതികരണം.

ഇന്നത്തെ കൂടിക്കാഴ്ചയില്‍ സെലന്‍സ്‌കിക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, യു കെ പ്രധാനമന്ത്രി കിയര്‍ സ്റ്റാമെര്‍, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക് റുട്ടെ എന്നിവര്‍ പങ്കെടുക്കും. വിഷയത്തില്‍ യുക്രെയ്നെ ഉള്‍പ്പെടുത്താതെ തീരുമാനം എടുക്കരുതെന്നും യുക്രെയ്ന് സുരക്ഷ ഉറപ്പാക്കണമെന്നുമാണ് യൂറോപ്യന്‍ നേതാക്കളുടെ ആവശ്യം.