യുക്രെയ്ന്‍ വിഷയം: അലാസ്‌കയില്‍ നടന്ന ചര്‍ച്ചയില്‍ അന്തിമ സമാധാന കരാറായില്ല; ട്രംപ് – പുടിന്‍ കൂടിക്കാഴ്ച അവസാനിച്ചു

അമേരിക്കന്‍ പ്രസിഡന്റ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മിലുള്ള ചര്‍ച്ച മൂന്ന് മണിക്കൂറാണ് നീണ്ടത്. തുടര്‍ന്ന് ഇരു നേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ധാരണയിലെത്തിയെന്നും എന്നാല്‍ അന്തിമ കരാറിലെത്തിയില്ലെന്നും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുകയായിരുന്നു.

യുക്രെയ്ന്‍ വിഷയത്തില്‍ അലാസ്‌കയില്‍ നടന്ന ചര്‍ച്ചയില്‍ അന്തിമ സമാധാന കരാറായില്ല. ചര്‍ച്ചയില്‍ പുരോഗതിയെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. സംഘര്‍ഷം അവസാനിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു. റഷ്യയ്ക്കുള്ള സുരക്ഷാ ഭീഷണിയാണ് പ്രധാന വിഷയമെന്നും യുക്രെയ്ന്‍ എന്നും സഹോദര രാജ്യമെന്നും പുടിന്‍ വ്യക്തമാക്കി. പുടിനൊപ്പം റഷ്യന്‍ വിദേശകാര്യമന്ത്രി സര്‍ജി ലാവ്‌റോവ് അലാസ്‌കയിലെത്തിയിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കായി ട്രംപിനെ പുടിന്‍ റഷ്യയിലേക്ക് ക്ഷണിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം ഇരുവരും സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി. യുക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും ഉടന്‍ സംസാരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

യുക്രെയ്‌നും അതിന്റെ യൂറോപ്യന്‍ സഖ്യകക്ഷികളും സമാധാനത്തിന് ‘ തടസങ്ങള്‍’ സൃഷ്ടിക്കരുതെന്ന് പുടിന്‍ പറഞ്ഞു. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും നാറ്റോ രാജ്യങ്ങളുമായി സംസാരിച്ച ശേഷം തുടര്‍ നടപടിയെന്നും ട്രംപ് പറഞ്ഞു.

അലാസ്‌കയിലെ ആങ്കെറിജിലുള്ള ജോയിന്റ് ബോസ് എല്‍മണ്ടോര്‍ഫ്‌റിച്ചഡ്‌സണില്‍ നടന്ന ചര്‍ച്ചയില്‍ ഡോണള്‍ഡ് ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രത്യേകദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും പങ്കെടുത്തു. വ്‌ലാഡിമിര്‍ പുടിനൊപ്പം വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ്, വിദേശകാര്യ നയവിദഗ്ധന്‍ യൂറി ഉഷകോവ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.