Headlines

സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ വീണ്ടും ഇരുപതോളം അസ്ഥികള്‍; ആറ് വര്‍ഷം പഴക്കമുള്ളവയെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ ചേര്‍ത്തലയിലെ തിരോധാന പരമ്പരയില്‍ സംശയനിഴലില്‍ നില്‍ക്കുന്ന സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ വീണ്ടും അസ്ഥികള്‍. വീടിന്റെ പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ ലഭിച്ചിരിക്കുന്നത്. ഇരുപതിലേറെ അസ്ഥികള്‍ ലഭിച്ചതായാണ് വിവരം. അസ്ഥികള്‍ക്ക് ആറ് വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് നടത്തിയ പരിശോധനയില്‍ രണ്ട് വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.

സെബാസ്റ്റിയന് ബന്ധമുണ്ടെന്ന് സംശയം നിലനില്‍ക്കുന്ന നാല് തിരോധാനക്കേസുകള്‍ക്ക് പുറമേ കൂടുതല്‍ തിരോധാനങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ക്രൈം ബ്രാഞ്ച് മുന്‍പുതന്നെ സംശയിച്ചിരുന്നു. കഡാവര്‍ നായകളെ ഉള്‍പ്പെടെ എത്തിച്ചാണ് സെബാസ്റ്റ്യന്റെ വീട്ടില്‍ പരിശോധന നടത്തിയത്. വീടിന്റെ പരിസരങ്ങളിലെ പരിശോധന കൂടാതെ വീടിനകത്തും വിശദമായ പരിശോധന നടത്താനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. കഴിഞ്ഞ വര്‍ഷം കാണാതായ ജെയ്‌നമ്മയുടെ അസ്ഥികളാകാം കണ്ടെത്തിയതെന്ന് ക്രൈം ബ്രാഞ്ച് ആദ്യഘട്ടത്തില്‍ സംശയിച്ചിരുന്നെങ്കിലും അസ്ഥികളുടെ കാലപ്പഴക്കം സംബന്ധിച്ച പ്രാഥമിക നിഗമനം അന്വേഷണസംഘത്തെ കുഴയ്ക്കുന്നുണ്ട്. അന്വേഷണ സംഘത്തോട് സെബാസ്റ്റിയന്‍ സഹകരിക്കുന്നില്ലെന്നാണ് വിവരംം.

കുളത്തിലെ പരിശോധനയില്‍ ചില വസ്ത്രങ്ങളും ഒരു കൊന്തയും കണ്ടെത്തിയിട്ടുണ്ട്. രണ്ടര ഏക്കറോളം വരുന്ന പറമ്പില്‍ വിശദമായ പരിശോധനകള്‍ നടത്താനാണ് പൊലീസ് നീക്കം നടത്തുന്നത്. സെബാസ്റ്റ്യന്റെ പറമ്പില്‍ മൂന്ന് കുളങ്ങളാണുള്ളത്. ഇവ വറ്റിക്കുന്ന പ്രവര്‍ത്തനങ്ങളും തുടരുകയാണ്. പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ തുറന്ന് പരിശോധിക്കും. ഇതിനായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ എത്തിക്കും. ഭൂമിക്കടിയിലെ അസ്ഥി സാന്നിധ്യം യന്ത്ര സഹായത്തോടെ കണ്ടെത്താനാണ് നീക്കം.