Headlines

നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യെമനില്‍ പോകാന്‍ അനുമതി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം

നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യെമനില്‍ പോകാന്‍ അനുമതി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം. സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം നല്‍കിയ അപേക്ഷ തള്ളി. സനയിലെ സുരക്ഷാ സാഹചര്യം ദുര്‍ബലമാണെന്നും, പ്രതിനിധി സംഘത്തിന്റെ സുരക്ഷയില്‍ ആശങ്ക ഉണ്ടെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു.

തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ യെമനിലേക്ക് അയയ്ക്കാന്‍ അനുമതിവേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍, ചര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന മര്‍ക്കസില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍ എന്നിങ്ങനെ അഞ്ച് പേര്‍ക്ക് അനുമതി വേണമെന്നും സംഘത്തില്‍ നയതന്ത്ര പ്രതിനിധികളായ രണ്ട് പേരെകൂടി ഉള്‍പ്പെടുത്താവുന്നതാണെന്നുമായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ട് വച്ചത്. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാനുള്ള നിര്‍ദേശമാണ് സുപ്രീംകോടതി ആക്ഷന്‍ കൗണ്‍സിലിന് നല്‍കിയത്. ഇതുപ്രകാരമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്. ഈ അപേക്ഷയ്ക്കാണ് അനുമതി നിഷേധിച്ചത്.

നാല് കാരണങ്ങളാണ് ഇതില്‍ ചൂണ്ടിക്കാണിച്ചത്. ഇന്ത്യയ്ക്ക് യെമനുമായി നയതന്ത്ര ബന്ധങ്ങള്‍ ഇല്ല. സുരക്ഷാ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടുന്നു.
ചര്‍ച്ച കൊല്ലപ്പെട്ടയാളുടെ കുടുംബവും നിമിഷ പ്രിയയുടെ കുടുംബവും തമ്മിലെന്നും വിശദീകരണമുണ്ട്.

അനുമതി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അഡ്വ സുഭാഷ് ചന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. തുടര്‍ച്ചയായി നിയമ പോരാട്ടം നടത്തിയതിനുശേഷം ആണ് നിമിഷയുടെ അമ്മയ്ക്ക് പോകാന്‍ അനുമതി ലഭിച്ചത്. സുരക്ഷ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.നിമിഷയുടെ അമ്മയ്ക്ക് ഇതുവരെ യാതൊരു സുരക്ഷാപ്രശ്‌നം ഉണ്ടായിട്ടില്ല. ആയിരത്തിലധികം ഇന്ത്യക്കാര്‍ യെമനില്‍ ജീവിക്കുന്നുണ്ട്. കേസ് പരിഗണിക്കുന്ന സമയത്ത് ഇക്കാര്യം ചൂണ്ടിക്കാണിക്കും. സര്‍ക്കാര്‍ നിഷേധിച്ചിട്ടും നേരത്തെ കോടതിയുടെ അനുമതിയോടെയാണ് അമ്മയ്ക്ക് പോകാന്‍ കഴിഞ്ഞത് – അദ്ദേഹം പറഞ്ഞു.