ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഛത്തീസ്ഗഢ് ഹൈക്കോടതിയിൽ സമർപ്പിക്കും. ബിലാസ്പൂരിലെ ഹൈക്കോടതിയിൽ സഭാ നേതൃത്വം ആണ് കന്യാസ്ത്രീകൾക്ക് വേണ്ടി ഹർജി നൽകുന്നത്. ഇന്നേക്ക് കന്യാസ്ത്രീകൾ ജെയിലിൽ ആയിട്ട് എട്ട് ദിവസം ആയി. സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ വീണ്ടും എതിർക്കുമോ എന്നതാണ് ഉറ്റു നോക്കുന്നത്. എതിർക്കില്ല എന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷ നേതാക്കളോട് പറഞ്ഞിരുന്നു. കേസിൻ്റെ മെറിറ്റിലേക്ക് കോടതി കടന്നാൽ ജാമ്യം ലഭിക്കും എന്ന് തന്നെ ആണ് സഭാ നേതൃത്വത്തിൻ്റെ പ്രതീക്ഷ.
എന്നാൽ കന്യാസ്ത്രീമാരുടെ അറസ്റ്റിൽ ക്രൈസ്തവസഭകളെ അനുനയിപ്പിക്കാനുള്ള നീക്കം ശക്തമാക്കി ബിജെപി. സംസ്ഥാന അധ്യക്ഷൻ തൃശ്ശൂർ അതിരൂപത അധ്യക്ഷൻ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ 9 മണിക്ക് ബിഷപ്പ് ഹൗസിലായിരിക്കും കൂടിക്കാഴ്ച. സിബിസിഐ പ്രസിഡൻറ് കൂടിയാണ് മാർ ആൻഡ്രൂസ് താഴത്ത്. കേരളത്തിലെ ബിജെപി പ്രതിനിധി സംഘത്തിൻ്റെ നേതൃത്വത്തിൽ ഛത്തീസ്ഗഢിൽ എത്തി നടത്തിയ നീക്കങ്ങളും ബിജെപി സംസ്ഥാന നേതൃത്വം നടത്തിയ ഇടപെടലുകളും വിശദീകരിക്കും. ഇന്നലെ കൊച്ചിയിൽ സീറോ മലബാർ സഭ അധ്യക്ഷനുമായും രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, ഇന്നലെ നിര്‍ണായക വെളിപ്പെടുത്തലുമായി കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടി രംഗത്തെത്തിയിരുന്നു. കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ തന്നെ നിർബന്ധിപ്പിച്ചത് ബജ്റംഗ് ദൾ നേതാവാണെന്നും ജ്യോതി ശർമ എന്ന നേതാവ് തന്നെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും 21കാരിയായ ആദിവാസി യുവതി കമലേശ്വരി പ്രഥാൻ വെളിപ്പെടുത്തി.ബജ്റംഗ് ദൾ പ്രവർത്തകർ പറഞ്ഞത് പ്രകാരമാണ് കന്യാസ്ത്രീകൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായതെന്നും പെൺകുട്ടി പറഞ്ഞു. സർക്കാർ സംരക്ഷണയിലായിരുന്ന പെൺകുട്ടിയെ കഴിഞ്ഞ ദിവസമാണ് മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചത്. നാട്ടിലെത്തിയ ശേഷം മറ്റൊരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് പെൺകുട്ടി വെളിപ്പെടുത്തൽ നടത്തിയത്.