Headlines

എൻ. ജഗദീശൻ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്; പന്തിന് പകരക്കാരനായി കളത്തിൽ

തമിഴ്‌നാട്ടിൽ നിന്നുള്ള എൻ. ജഗദീശൻ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പരുക്കേറ്റുപോയ ഋഷഭ് പന്തിന് പകരക്കാരൻ ആയിട്ടാണ് ജഗദീശൻ ടീമിൽ എത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ റോളിൽ എത്തുന്ന അദ്ദേഹം ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ സ്‌ക്വാഡിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

29 വയസുകാരനായ ജഗദീശൻ, 2016-ൽ രഞ്ജി ട്രോഫിയിലൂടെ തമിഴ്‌നാടിനായി അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ അദ്ദേഹം സെഞ്ച്വറി നേടി. 2022-ലെ വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായി അഞ്ച് സെഞ്ച്വറികൾ നേടികൊണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ലോക റെക്കോർഡ് സ്ഥാപിച്ചു. ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി. ഇതേ പരമ്പരയിൽ തന്നെ 277 റൺസ് നേടികൊണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു. 52 ഫസ്റ്റ് ക്ലാസ് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 3,373 റൺസും, 64 ഫസ്റ്റ് ക്ലാസ് ഏകദിന മത്സരങ്ങളിൽ നിന്ന് 2,728 റൺസും നേടിയ ജഗദീശൻ, ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾക്കായി 13 മത്സരങ്ങളൾ കളിച്ചിട്ടുണ്ട്.

മകൻ ഇന്ത്യൻ ടീമിൽ ഇടം നേടിയതിൽ അതിയായ സന്തോഷമെന്ന് ജഗദീശന്റെ പിതാവ് നാരായണൻ. അദ്ദേഹവും മുൻ ക്രിക്കറ്റ് താരമാണ്. മകന്റെ ദേശീയ ടീം പ്രവേശനത്തിൽ അഭിമാനമുണ്ടെന്നും, കോയമ്പത്തൂരിൽ നിന്ന് ആദ്യമായി ഒരാൾ ഇന്ത്യൻ ടീമിലെത്തുന്നു എന്നത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിക്കാലം മുതൽ ജഗദീശന് ക്രിക്കറ്റിനോടായിരുന്നു താൽപര്യം. ഇത് തിരിച്ചറിഞ്ഞ നാരായണൻ, തന്റെ മകനെ ക്രിക്കറ്റ് പരിശീലിപ്പിച്ചു. തുടക്കത്തിൽ ഒരു ഫാസ്റ്റ് ബൗളറാകാൻ ആഗ്രഹിച്ചിരുന്ന ജഗദീശൻ, പിന്നീട് പിതാവിന്റെയും കോച്ചിന്റെയും നിർദേശപ്രകാരം വിക്കറ്റ് കീപ്പറായി മാറുകയായിരുന്നു.