തിരുവനന്തപുരം കിഴക്കനേല എൽ.പി. സ്കൂളിൽ ഭക്ഷ്യവിഷബാധ. 30 ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി.
250 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന എൽ.പി. സ്കൂളിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബുധനാഴ്ച നൽകിയ ഫ്രൈഡ് റൈസും ചിക്കൻ കറിയും കഴിച്ച കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് 36 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും ഇക്കാര്യം ആരോഗ്യവകുപ്പിൽ നിന്നും സ്കൂൾ അധികൃതർ മറച്ചുവച്ചു. സാധാരണ നൽകുന്ന മെനുവിൽ നിന്ന് വ്യത്യസ്തമായി മാംസാഹാരം കുട്ടികൾക്ക് നൽകിയതും ഹെൽത്ത് വിഭാഗത്തെ അറിയിച്ചില്ല. കുട്ടികൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയപ്പോഴാണ് ഭക്ഷ്യവിഷബാധ ഉണ്ടായതായി പുറത്തറിയുന്നത്.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ആരോഗ്യവിഭാഗം സ്കൂളിൽ പരിശോധന നടത്തി. സ്കൂളിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.