സർക്കാർ ആശുപത്രികളിലെ പ്രതിസന്ധിക്ക് കാരണം സ്വകാര്യ ലോബികളെന്ന് കെ സി വേണുഗോപാൽ. ആരോഗ്യവകുപ്പിനെതിരെയുള്ള കോൺഗ്രസ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ.ഹാരിസ് ഹസൻ കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രതീകം. പ്രശ്നങ്ങൾ പുറത്ത് പറയാൻ സർക്കാർ ജീവനക്കാർക്ക് പേടി. സത്യം പറയുന്ന ഉദ്യോഗസ്ഥരെ പിണറായി വിജയൻ വേട്ടയാടും. അക്കാര്യത്തിൽ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ പഠിക്കുന്നുവെന്നും കെ സി വേണുഗോപാൽ വിമർശിച്ചു.
ഇക്കാര്യം നിഷേധിക്കാൻ മുഖ്യമന്ത്രിയ്ക്ക് കഴിയില്ല. പിണറായി വിജയൻ പ്രതിക്കൂട്ടിലാണ്. എട്ടുമാസം കഴിഞ്ഞ് ഇവിടെയെല്ലാം നേരെയാക്കാൻ ആൺകുട്ടികൾ വരും. യാഥാർത്ഥ്യങ്ങൾ പുറത്തുവരുമ്പോൾ മുഖ്യമന്ത്രി മുഖം ചുളിച്ചിട്ട് കാര്യമില്ല. പ്രശ്നങ്ങളെ നേരിടാൻ സർക്കാർ തയ്യാറാവണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
യാഥാർത്ഥ്യങ്ങളിൽ നിന്ന് സർക്കാർ ഒളിച്ചോടിയിട്ട് കാര്യമില്ല. കേരളത്തിലെ പൊതുജനാരോഗ്യ രംഗം അത്യാസന്ന നിലയിൽ. ശസ്ത്രക്രിയ ഉപകരണങ്ങൾ രോഗികളോട് വാങ്ങാൻ ആവശ്യപ്പെടുന്ന അവസ്ഥയാണ്. ഉപകരണങ്ങൾ വിൽക്കാൻ ഏജന്റുമാരുണ്ട്.
നമ്പർ വൺ കേരളമെന്ന് പിണറായി വിജയൻ വീമ്പ് പറയുന്നു. പിണറായി സർക്കാരിന്റെ മുഖമുദ്രയാണ് കുടിശിക. എല്ലാ മേഖലയിലും കുടിശികയാണ്. മരുന്നിനു പോലും പണം നൽകുന്നില്ല. ധനകാര്യ മന്ത്രി യഥാർത്ഥ വസ്തുത മറച്ചു വച്ച് ജനങ്ങളെ കബളിപ്പിക്കുന്നുവെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.