യാത്രക്കാർക്ക് ആശ്വാസം; റിസർവേഷൻ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് തയ്യാറാക്കും

ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് തയ്യാറാക്കും. റെയിൽവേ ബോർഡിന്റേതാണ് പുതിയ നിർദേശം. ദൂരസ്ഥലത്ത് നിന്ന് റെയിൽ വേ സ്റ്റേഷനിലേക്ക് പുറപ്പെടുന്നവർക്ക് വെയിറ്റിംഗ് ലിസ്റ്റ് സംബന്ധിച്ച് നിലവിലെ സംവിധാനത്തിൽ വ്യക്തത ലഭിക്കില്ലെന്ന് വിലയിരുത്തൽ. നിലവിലെ പുതിയ പരിഷ്കാരത്തിലൂടെ ഇതിൽ വ്യക്തത ലഭിക്കും. നിലവിൽ പുറപ്പെടുന്നതിന് നാലു മണിക്കൂർ മുൻപാണ് ചാർട്ട് തയ്യാറാക്കുന്നത്.

ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലെ പരിഷ്‌കാരങ്ങളുടെ പുരോഗതി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്തതിനു ശേഷമാണ് പുതിയ തീരുമാനം. പുതിയ തീരുമാനപ്രകാരം, ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പു പുറപ്പെടുന്ന ട്രെയിനുകള്‍ക്ക്, റിസര്‍വേഷന്‍ ചാര്‍ട്ട് തലേന്ന് രാത്രി 9 മണിക്ക് തയാറാക്കും. പുതിയ മാറ്റങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് റെയില്‍വേ മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം വർധിപ്പിച്ച ട്രെയിൻ യാത്രാ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 500 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് കിലോമീറ്ററിന് അര പൈസ കൂടും. നോൺ എസി മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് കിലോമീറ്ററിന് ഒരു പൈസ കൂടും. എസി കോച്ചുകൾക്ക് കിലോമീറ്ററിന് 2 പൈസ വർധനയും ഉണ്ടാകും. നേരത്തെ തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് ആധാർ രജിസ്ട്രേഷൻ നിർബന്ധമാക്കിയിരുന്നു.