‘മരുമോനിസത്തിന്റെ വേരറുക്കും; യുഡിഎഫിലെടുത്താല്‍ ബേപ്പൂരില്‍ മത്സരിക്കാം’; പി വി അന്‍വര്‍

യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാനുള്ള സാഹചര്യം ഉണ്ടെങ്കില്‍ മുന്നോട്ട് പോകുമെന്ന് അന്‍വര്‍. യുഡിഎഫില്‍ എടുത്താല്‍ ബേപ്പൂരില്‍ മുഹമ്മദ് റിയാസിനെതിരെ മത്സരിക്കുമെന്നാണ് അന്‍വറിന്റെ വെല്ലുവിളി. പിണറായിസവും മരുമോനിസവുമാണ് ഇവിടുത്തെ വിഷയമെന്നും അത് ഇനിയും സ്വരാജ് മനസിലാക്കിയില്ലെങ്കില്‍ പശ്ചിമ ബംഗാളിലെ അവസ്ഥ ഇവിടെയും വരുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

വി ഡി സതീശനോട് ചര്‍ച്ചയ്ക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം എന്ന് പറയുന്നത് ഒരു നിമിഷം കൊണ്ട് അവസാനിക്കുന്നതല്ല. എല്ലാവരും ഒരേ പോരാട്ടത്തിന്റെ ഭാഗമാണ്. നല്ലൊരു തീരുമാനത്തിലേക്ക്, മാന്യമായൊരു അക്കൊമഡേഷനിലേക്ക് വരികയാണെങ്കില്‍ മരുമോനിസത്തിന്റെ വേരറുക്കാന്‍, 2026 മേയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ ഞാന്‍ മത്സരിക്കും. അവര്‍ ആലോചിക്കട്ടെ – അദ്ദേഹം പറഞ്ഞു.

വിഡി സതീശനുമായി വ്യക്തിപരമായ വിരോധമില്ലെന്ന് അന്‍വര്‍ പറഞ്ഞു. അദ്ദേഹത്തില്‍ നിന്ന് വന്ന ഒരു വീഴ്ച തന്നെ അപമാനപ്പെടുത്തുന്നതിന് സമാനമായിരുന്നുവെന്നും ആ വിഷയം തീര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരില്‍ ജയിക്കേണ്ടത് ആന്റി പിണറായിസമാണ്. പിണറായിയുടെ കുടുംബാധിപത്യമാണ്, മരുമോനിസമാണ് ഇവിടെ ശരിയല്ലാത്തത്. ആറ് വരിപ്പാത 12 വരിയാക്കാന്‍ മരുമോന്‍ നടത്തിയ ഗിമിക്ക് നമ്മള്‍ കണ്ടതാണ്. എത്ര കോടികളാണ് അടിച്ചുമാറ്റിയത്. ഇവിടുത്തെ വിഷയം എസ്എഫ്‌ഐഒയാണ്. ഒരു പണിയുമെടുക്കാതെ ശമ്പളവും കമ്മീഷനും പറ്റുന്ന മുഖ്യമന്ത്രിയുടെ കുടുംബം തന്നെയാണ് ഇവിടെ പ്രശ്‌നം – അദ്ദേഹം പറഞ്ഞു.