വാൻഹായി ചരക്കുകപ്പൽ അപകടം; കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞേക്കും, ജാ​ഗ്രതാ നിർദേശം

പുറം കടലിൽ തീപിടിച്ച സിംഗപ്പൂർ കപ്പൽ ‘വാൻഹായി’യിലെ കണ്ടയ്നറുകൾ ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളുടെ തീരങ്ങളിൽ അടിഞ്ഞേക്കും. കപ്പലിലേതെന്ന് സംശയിക്കുന്ന വസ്തുക്കളിൽ തൊടരുതെന്ന് കോസ്റ്റ് ഗാർഡ് നിർദേശം നൽകി. 200 മീറ്റർ അകലം പാലിക്കണമെന്നും, വസ്തുക്കൾ കണ്ടാൽ 112 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണം എന്നുമാണ് നിർദേശം.

കാസർഗോഡ് കോയിപ്പാടിയിൽ കരയ്ക്കടിഞ്ഞ ബാരൽ ഇന്ന് പരിശോധിക്കും. തീപിടിച്ച ചരക്കുകപ്പൽ വാൻഹായിയിൽ നിന്നുള്ള നൈട്രിക് ആസിഡ് ബാരൽ എന്ന് സംശയം. ആലപ്പുഴയിൽ ഇന്നലെ രാത്രി സേഫ്റ്റി ബോട്ട് കരയ്ക്കടിഞ്ഞിരുന്നു. പറവൂർ തീരത്താണ് അടിഞ്ഞത്. കപ്പലിലേതെന്ന് സംശയിക്കുന്ന വസ്തുക്കളിൽ സ്പർശിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

കേരളതീരത്തെ കപ്പൽ അപകടങ്ങളിൽ ഹൈക്കോടതി ഇടപെടുകയും അമിക്കസ് ക്യൂരിയെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. അഭിഭാഷകനായ അർജുൻ ശ്രീധരനെയാണ് അമിക്കസ് ക്യൂരിയായി ഹൈക്കോടതി നിയമിച്ചത്. കൊച്ചി തീരത്ത് കപ്പൽ മുങ്ങിയതും, കണ്ണൂർ തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചതുമായ വിഷയങ്ങളാകും അമിക്കസ് ക്യൂരിയുടെ പരിഗണനയിൽ വരിക.