സ്വപ്‌നയുടെ കഴിവ് പരിഗണിച്ചാണ് ജോലി, ബിജെപി ബന്ധമില്ല; ന്യായീകരിച്ച് എച്ച് ആർ ഡി എസ്

 

എന്തൊക്കെ വിവാദമുണ്ടായാലും സ്വപ്നയെ ജോലിക്കെടുത്ത നടപടി തിരുത്തില്ലെന്ന് എച്ച് ആർ ഡി എസ്. വിശദമായി ചർച്ച ചെയ്താണ് നിയമനം നടത്തിയത്. എച്ച് ആർ ഡി എസിന് ബിജെപിയുമായി ബന്ധമില്ലെന്ന് സെക്രട്ടറി അജി കൃഷ്ണൻ ന്യായീകരിച്ചു. ആർ എസ് എസ് അനുകൂല സംഘടനയായാണ് എച്ച് ആർ ഡി എസ് അറിയപ്പെടുന്നത്. ഇവിടെ സ്വപ്നക്ക് ജോലി ലഭിച്ചതിൽ വിവാദങ്ങളുണ്ടായിരുന്നു. ഇതോടെയാണ് സെക്രട്ടറി ന്യായീകരണവുമായി രംഗത്തിറങ്ങിയത്

നിയമനത്തിൽ നിന്ന് പിന്നോട്ടുപോകാൻ എച്ച് ആർ ഡി എസ് തയ്യാറല്ല. സ്വപ്നക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ജോലി ആവശ്യമാണെന്നും ഒരു സുഹൃത്ത് വഴിയാണ് അറിഞ്ഞത്. സ്വപ്‌നയോട് ബയോഡാറ്റ അയക്കാൻ പറഞ്ഞു. എച്ച് ആർ ഡിപ്പാർട്ടമെന്റ് അഭിമുഖം നടത്തിയാണ് നിയമനം നൽകിയത്. പ്രവർത്തിപരിചയം വെച്ചാണ് ജോലി നൽകിയത്.

ബിജെപിയുമായി ബന്ധമുണ്ടെന്ന് പറയുന്നത് മണ്ടത്തരമാണ്. സ്വർണക്കടത്ത് കേസിലെ ആരോപണ വിധേയ മാത്രമാണ് സ്വപ്‌ന. കുറ്റക്കാരിയാണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. ബിജെപിയിൽ പ്രവർത്തിച്ചവർ സംഘടനയിൽ ഉണ്ടാകും. എന്നാൽ എച്ച് ആർ ഡി എസിന് ബിജെപി ബന്ധമില്ലെന്നും സെക്രട്ടറി ന്യായീകരണം തുടർന്നു.