മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍; വിന്‍ഡീസിന് വിജയലക്ഷ്യം 266

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 265 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ അവസാന വിക്കറ്റും വീഴുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

സ്‌കോര്‍ 16ല്‍ തന്നെ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. ഇതേ സ്‌കോറില്‍ തന്നെ കോഹ്ലിയെയും ഇന്ത്യക്ക് നഷ്ടമായി. ശിഖര്‍ ധവാനും തൊട്ടുപിന്നാലെ പോയതോടെ ഇന്ത്യ മൂന്നിന് 42 റണ്‍സ് എന്ന നിലയിലായി. ഇവിടെ നിന്ന് റിഷഭ് പന്തും ശ്രേയസ്സ് അയ്യരും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്.

പന്ത് 54 പന്തില്‍ 56 റണ്‍സെടുത്ത് പുറത്തായി. ശ്രേയസ്സ് അയ്യര്‍ 80 റണ്‍സെടുത്തു. വാഷിംഗ്ടണ്‍ സുന്ദര്‍ 33 റണ്‍സിനും ദീപക് ചാഹര്‍ 38 റണ്‍സിനും വീണു. വീന്‍ഡീസിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റ് വീഴ്ത്തി. ഹെയ്ഡന്‍ വാല്‍ഷ്, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ഒഡിയന്‍ സ്മിത്ത് ഫാബിയന്‍ അലന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.