കെ – റെയിൽ; സർവെ നടത്താൻ എന്ത് തടസമാണുള്ളതെന്ന് സർക്കാരിനോട് ഹൈക്കോടതി

 

കെ – റെയിൽ സർവെ നടത്താൻ എന്ത് തടസമാണുള്ളതെന്ന് സർക്കാരിനോട് ഹൈക്കോടതി. സർവെ നടത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി പരാമർശിച്ചു. സർവെ നടത്തുന്നതിൽ നിയമപരമായ തടസം ഇല്ലല്ലോ എന്ന് കോടതി ചോദിച്ചു. പരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർവെ ആൻറ് ബൗണ്ടറി ആക്ട് പ്രകാരം സർവെ നടത്താമെന്നും കോടതി പറഞ്ഞു. ഹർജിക്കാരുടെ ഭൂമിയിൽ സർവെ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. സിൽവ‍ർ ലൈൻ പദ്ധതിയിൽ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി വിധി പറയാൻ മാറ്റി.

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. സിൽവർ ലൈൻ സർവേ നടപടിക്കെതിരെ കോടതിയെ സമീപിച്ചവരുടെ ഭൂമിയിലെ സർവേ നടപടികൾ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. സർക്കാരിന്റെ വാദങ്ങൾ കണക്കിലെടുക്കാതെയാണ് സിംഗിൾ ബഞ്ച് ഉത്തരവിറക്കിയതെന്നും പരാതിക്കാരുടെ ഹർജിയിലെ പരിഗണനാ വിഷയങ്ങൾക്കപ്പുറം കടന്നാണ് സിംഗിൾ ബഞ്ചിൻറെ ഇടക്കാല ഉത്തരവെന്നുംഅപ്പീലിൽ സർക്കാർ വ്യക്തമാക്കി.

ഇതുവഴി സർവേ നിർത്തി വയ്ക്കാനുള്ള ഇടക്കാല ഉത്തരവ് സംസ്ഥാന വ്യാപകമായി സമാനമായ വ്യവഹാരങ്ങൾക്ക് വഴിതെളിക്കും.സാമൂഹികാഘാത സർവേ നിർത്തി വയ്ക്കുന്നത് പദ്ധതി വൈകാൻ കാരണമാകും, ഇത് പദ്ധതി ചെലവ് ഉയരാൻ ഇടയാക്കും,ഡിപിആറിനെ കുറിച്ച് ചോദിക്കരുത്, ഡിപിആർ തയാറാക്കിയത് വിശദീകരിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിലെ നിർദേശം ഒഴിവാക്കണമെന്നും അപ്പീലിൽ സർക്കാർ കൂട്ടിച്ചേർത്തു. സിൽവർ ലൈനിനെതിരായ ഹർജി സമർപ്പിച്ചവർ പദ്ധതിയുടെ ഡിപിആറിനെ കുറിച്ച് ആക്ഷേപമുന്നയിച്ചിട്ടില്ല. ഡിപിആർ സംബന്ധിച്ച സിംഗിൾ ബഞ്ച് പരാമർശങ്ങൾ ഹർജിയുടെ പരിഗണന പരിധി മറികടക്കുന്നതാണ്. ഈ സാഹചര്യത്തിൽ ഡിപിആർ നടപടികൾ വിശദീകരിക്കണമെന്ന ഉത്തരവ് പാലിക്കാൻ നിർബന്ധിക്കരുതെന്നും അപ്പീലിൽ സർക്കാർ വിശദീകരിച്ചു.