വാർത്തകൾ വിരൽത്തുമ്പിൽ

 

🔳ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യസംഘടന ദക്ഷിണേഷ്യന്‍ മേഖലാ റീജണല്‍ ഡയറക്ടര്‍ പൂനം ഖേത്രപാല്‍ സിങ്. ഡെല്‍റ്റയെക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ പടരുന്നതിനാല്‍ രോഗബാധിതമേഖലയില്‍നിന്നടക്കം എത്തുന്നവരെ കൃത്യമായി നിരീക്ഷിച്ച് രോഗവ്യാപനം തടയണമെന്നും അദ്ദേഹം പറഞ്ഞു.

🔳ഒമിക്രോണ്‍ വ്യാപന തീവ്രത കൂടിയാല്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയോടെയെന്ന് സൂചന നല്‍കി വിദഗ്ധര്‍. എന്നാല്‍ രണ്ടാം തരംഗത്തിന്റെയത്ര തീക്ഷ്ണമാകാനിടയില്ലെന്നാണ് ദേശീയ കൊവിഡ് 19 സൂപ്പര്‍ മോഡല്‍ കമ്മിറ്റിയിലെ വിദഗ്ധര്‍ വ്യക്തമാക്കിയത്. നിലവില്‍ 54 കോടിയിലേറെ പേര്‍ രണ്ട് ഡോസ് വാക്സീനും 82 കോടിയലിധം പേര്‍ ഒരു ഡോസും സ്വീകരിച്ചു കഴിഞ്ഞതിനാല്‍ പ്രതിരോധം കൂടുതല്‍ മികച്ചതാകുമെന്നാണ് വിലയിരുത്തല്‍. വാക്സിനേഷനിലൂടെ നല്ലൊരു വിഭാഗം പ്രതിരോധ ശേഷി നേടിയതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.രാജ്യത്താകമാനമായി ഒമിക്രോണ്‍ രോഗബാധയേറ്റവരുടെ എണ്ണം വര്‍ധിക്കുകയാണ്. രാജ്യത്താകെയായി നൂറ്റിനാല്‍പതിലേറെ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

🔳സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തേക്ക്. സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്ല് നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. അജണ്ടയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം വരും. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞിട്ടും ഇക്കാര്യത്തിലെ കോണ്‍ഗ്രസ് നിലപാട് അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യം ആലോചിക്കാന്‍ നാളെ രാവിലെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി നിലപാട് പ്രഖ്യാപിക്കും.

🔳സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്നവര്‍ താലിബാന്‍ മനോഭാവമുള്ളവരെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. വിവാഹപ്രായത്തെ എതിര്‍ക്കുന്നവര്‍ യഥാര്‍ത്ഥ ഹിന്ദുസ്ഥാനികളല്ലെന്നും അവര്‍ താലിബാന്‍ മനോഭാവം വെച്ചു പുലര്‍ത്തുന്നവരാണെന്നും ഇന്ത്യയിലെ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളെ താലിബാന്‍ മനോഭാവം സ്വാധീക്കരുതെന്നും അദ്ദേഹം പറഞ്ഞു.

🔳സിവില്‍, വാണിജ്യ, കുടുംബ തര്‍ക്കങ്ങള്‍ ഇനി കോടതിയിലെത്തുന്നതിന് മുന്‍പുതന്നെ ഒത്തുതീര്‍പ്പാക്കാം. ഇതുമായി ബന്ധപ്പെട്ട് വ്യവസ്ഥാപിത സംവിധാനവും ചട്ടക്കൂടും നിര്‍ദേശിക്കുന്ന ‘മധ്യസ്ഥതാ ബില്‍’ ഈ ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കക്ഷികള്‍ക്കിടയില്‍ മധ്യസ്ഥത വഹിക്കാന്‍ അംഗീകാരവും രജിസ്‌ട്രേഷനുമുള്ള മധ്യസ്ഥര്‍, മധ്യസ്ഥരെ നിയോഗിക്കാന്‍ സേവന ദാതാക്കള്‍, ഒത്തുതീര്‍പ്പു കരാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അതോറിറ്റി, ഇവയ്ക്കെല്ലാം മേല്‍നോട്ടം വഹിക്കാനും നയരൂപവത്കരണത്തിനും നിര്‍ദേശത്തിനുമായി ദേശീയതലത്തില്‍ ‘മീഡിയേഷന്‍ കൗണ്‍സില്‍’എന്നിവ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ദേശീയ കൗണ്‍സിലിന് മറ്റിടങ്ങളിലും ഓഫീസ് ഉണ്ടാവും. തര്‍ക്കങ്ങളില്‍ വേഗം പരിഹാരമുണ്ടാക്കുകയും കോടതികളിലെ കേസുകളുടെ എണ്ണം കുറയ്ക്കുകയുമാണ് ബില്ലിന്റെ ലക്ഷ്യം.

🔳ഇന്ത്യയുടെ മിസൈല്‍ പ്രഹരശേഷിക്ക് വന്‍കുതിപ്പേകി ‘അഗ്നി പ്രൈം’ മിസൈല്‍ ഒഡിഷ തീരത്തെ ഡോ. അബ്ദുള്‍കലാം ദ്വീപില്‍നിന്ന് വിജയകരമായി പരീക്ഷിച്ചു. അഗ്നി മിസൈല്‍ ശേഖരത്തിലെ നവതലമുറക്കാരനാണ് പ്രൈം. ആണവായുധ വാഹകശേഷിയുള്ള മിസൈലാണിതെന്ന് പ്രതിരോധ ഗവേഷണ വികസനകേന്ദ്രം(ഡി.ആര്‍.ഡി.ഒ) അറിയിച്ചു.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തുണ്ടായ കോവിഡ് മരണങ്ങളും രാജ്യത്തെ വിലക്കയറ്റവുമാണ് പ്രിയങ്കാ ഗാന്ധി അമേഠിയിലെ റാലിയില്‍ വെച്ച് കേന്ദ്രത്തിനെതിരെ ആയുധമാക്കിയത്. കോവിഡിന്റെ ആദ്യ തരംഗത്തില്‍ എന്താണ് കേന്ദ്രം ചെയ്തത്? ഓക്സിജന്‍ സിലിണ്ടറിന്റെ ലഭ്യതക്കുറവിന് ബിജെപിയാണ് കാരണമെന്നും രണ്ടാം തരംഗത്തിലെ പല കോവിഡ് മരണങ്ങള്‍ക്കും കാരണം ഓക്സിജന്റെ ലഭ്യതക്കുറവാണെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു.

🔳സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി കൊവിഡ് 19 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ 11 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും മലപ്പുറത്തെത്തിയ ഒരാള്‍ക്കും തൃശൂര്‍ സ്വദേശിനിക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരന്‍ യുകെയില്‍ നിന്നും 44കാരന്‍ ട്യുണീഷ്യയില്‍ നിന്നും വന്നവരാണ്. മലപ്പുറം സ്വദേശി ടാന്‍സാനിയയില്‍ നിന്നും തൃശൂര്‍ സ്വദേശിനി കെനിയയില്‍ നിന്നുമാണ് എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം കെനിയ, ട്യുണീഷ്യ എന്നിവ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.

🔳കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. എന്ത് സംഭവിച്ചാലുംവേണ്ടില്ല എന്തിനും കമ്മീഷന്‍ അടിക്കുക എന്നുള്ളത് മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. വീടുകള്‍ നഷ്ടപ്പെടുന്ന, ജീവിതം വഴിയാധാരമാകുന്ന ജനങ്ങളെപ്പറ്റി പിണറായിക്ക് ചിന്തയില്ല. ഒന്നരലക്ഷം കോടിയുടെ കമ്മീഷനില്‍ കണ്ണുവെച്ചാണ് സി.പി.എം. കെ-റെയിലിന് പിന്നാലെ കൂടിയിരിക്കുന്നത്. പണം കിട്ടുമെങ്കില്‍ ആര്‍ക്കെതിരേയും അവര്‍ എന്തും ചെയ്യും. സര്‍വകലാശാലകളില്‍ സി.പി.എം.നേതാക്കളുടെ ഭാര്യമാരെ നിയമിക്കുന്നു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുന്നു. ഇതൊന്നും കേരളത്തിന് പരിചയമുള്ള കാര്യങ്ങളായിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

🔳സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം പിബി അംഗീകരിച്ചു. ജനുവരിയില്‍ ചേരുന്ന കേന്ദ്രക്കമ്മിറ്റിയില്‍ കരടിന് അന്തിമ അംഗീകാരം നല്‍കും. ജനുവരി 7 മുതല്‍ 9 വരെ ഹൈദരാബാദില്‍ കേന്ദ്ര കമ്മിറ്റി ചേരുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബംഗാള്‍ മോഡല്‍ സഖ്യങ്ങള്‍ തള്ളാതെയുള്ളതാണ് കരട് രാഷ്ട്രീയ പ്രമേയം. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല. പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസുമായി പ്രത്യേക സാഹചര്യങ്ങളില്‍ തെരഞ്ഞെടുപ്പ് സഖ്യം തുടരുമെന്നും കരട് രാഷ്ട്രീയ പ്രമേയം അംഗീകരിക്കുന്നു.

🔳എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നില്‍. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു.ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്തിയതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

🔳സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എംപിയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരു വശത്ത് പദ്ധതിയെ എതിര്‍ക്കുകയാണെന്ന് പറയുന്ന കോണ്‍ഗ്രസ് മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന ഇരട്ട സമീപനമാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് കോണ്‍ഗ്രസ് നേതാവ് ശശിതരൂരെന്നും മുരളീധരന്‍ പറഞ്ഞു.

🔳ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ‘ഥാര്‍’ ലേലം ചെയ്തതിന് പിന്നാലെ വാഹനം കൈമാറുന്നതിനെ ചൊല്ലി തര്‍ക്കം. താല്‍ക്കാലികമായി ലേലം ഉറപ്പിച്ചു. എന്നാല്‍ വാഹനം വിട്ടുനല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്ന് ദേവസ്വം ചെയര്‍മാന്‍ പ്രതികരിച്ചു. ഭരണ സമിതിയില്‍ അഭിപ്രായ വ്യത്യാസം വന്നേക്കാം. അങ്ങനെയെങ്കില്‍ തീരുമാനം മാറ്റേണ്ടി വരുമെന്ന് ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് പറഞ്ഞു. ലേലം ഉറപ്പിച്ച ശേഷം വാക്കുമാറ്റുന്നത് ശരിയല്ലെന്ന് ലേലം നേടിയ എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് അലിയുടെ പ്രതിനിധി പറഞ്ഞു.ലേലത്തില്‍ വാഹനം നേടിയ ശേഷം വാഹനം 25 ലക്ഷം രൂപയ്ക്കും വാങ്ങാന്‍ ഒരുക്കമായിരുന്നു എന്ന് അമലിന്റെ പ്രതിനിധിയായി എത്തിയ ആള്‍ മാധ്യമങ്ങളോട് പറഞ്ഞതോടെയാണ് ദേവസ്വം വാഹനം വിട്ടുനല്‍കാന്‍ വിമുഖത കാണിച്ചിട്ടുള്ളത്. ലേലത്തില്‍ വേറെ ആളുകള്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് 15.10 ലക്ഷം രൂപയ്ക്ക് അമല്‍ മുഹമ്മദ് അലി ഈ വാഹനം സ്വന്തമാക്കുകയായിരുന്നു.

🔳താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാവിലെ പത്തിനാണ് പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ജനറല്‍ ബോഡി ആരംഭിക്കുന്നത്. പതിവിന് വിപരീതമായി മത്സരമുണ്ടാകുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഔദ്യോഗിക പാനലിനെ അംഗീകരിക്കുകയാണ് താരസംഘടനയിലെ പതിവ്. എന്നാല്‍ ഇത്തവണ അങ്ങനെയാകില്ല. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിര്‍വാഹക സമിതിയിലേക്കുമാകും ഇക്കുറി മത്സരം നടക്കുക. നിലവിലെ പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ട്രഷററായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യക്കും എതിരാളികളില്ല. ഇന്ന് ഉച്ചയ്ക്കുശേഷം വിജയികളെ പ്രഖ്യാപിക്കും.

🔳സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടി രൂപയുടെ സാമ്പത്തികത്തട്ടിപ്പുകേസില്‍ സുകേഷിന്റെ ഭാര്യയും നടിയുമായ ലീനാ മരിയ പോളിനെ മുഖ്യ ആസൂത്രകയെന്ന് വിശേഷിപ്പിച്ച് ആദായനികുതിവകുപ്പിന്റെ കുറ്റപത്രം. ആളുകളെ ‘വഞ്ചിച്ചതില്‍ അഗ്രഗണ്യ’, തട്ടിപ്പുകേസിലെ മുഖ്യ ആസൂത്രക, നിരപരാധിയെന്ന് പറഞ്ഞ് ആളുകളെ പറ്റിച്ചു എന്നിവയാണ് ലീനയുടെപേരിലുള്ള കുറ്റങ്ങള്‍.

🔳പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഒരു പെണ്‍കുട്ടിക്ക് 18 വയസില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാമെങ്കില്‍ പങ്കാളിയെ തെരഞ്ഞെടുക്കാന്‍ സാധിക്കില്ലേയെന്നാണ് ഒവൈസിയുടെ ചോദ്യം. പതിനെട്ട് വയസ് പ്രായമുള്ള ഇന്ത്യന്‍ പൗരന് വോട്ട് ചെയ്യാനും കരാറുകള്‍ ഒപ്പിടാനും ബിസിനസ് ആരംഭിക്കാനും സാധിക്കും. ആണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആയി കുറയ്ക്കണമെന്ന പക്ഷക്കാരനാണ് താനെന്നും അസദുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടു.

🔳രാജ്യം സുസ്ഥിര വളര്‍ച്ച കൈവരിക്കാന്‍ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക വകയിരുത്തണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്നായിക്. തൊഴിലുറപ്പ് പദ്ധതിക്ക് എതിരായിരുന്ന നരേന്ദ്രമോദി കൊവിഡിന് ശേഷമാണ് നിലപാട് മാറ്റിയത്. എന്നാല്‍ സര്‍ക്കാരിന് പദ്ധതിക്ക് വേണ്ട പണമോ കൃത്യമായ തൊഴില്‍ ദിനമോ ഉറപ്പാക്കാനാകുന്നില്ലെന്ന് പ്രഭാത് പട്നായിക് പറഞ്ഞു.

🔳ദില്ലി രോഹിണി കോടതി കെട്ടിടത്തിലെ സ്ഫോടനക്കേസില്‍ വഴിത്തിരിവ്. ബോംബ് നിര്‍മ്മിച്ച് ലാപ്ടോപ്പ് ബാഗില്‍ ഒളിപ്പിച്ച് കോടതിയില്‍ എത്തിച്ച് പൊട്ടിച്ച ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭരത് ഭൂഷണ്‍ കട്ടാരിയ എന്ന ഡിആര്‍ഡിഒ ശാസ്ത്രഞ്ജനാണ് അറസ്റ്റിലായത്. അയല്‍വാസിയായ അഭിഭാഷകന്‍ അമിത് വസിഷ്ഠിനോടുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

🔳ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിനിടെ ഗുസ്തിക്കാരന്റെ മുഖത്തടിച്ച് ബിജെപി എംപി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ കുടുങ്ങി. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കൂടിയായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗാണ് യുവ ഗുസ്തി താരത്തെ രണ്ട് തവണ തല്ലിയത്.

🔳ചരിത്രമെഴുതി ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ പുരുഷ സിംഗിള്‍സില്‍ ഒരു ഇന്ത്യന്‍ താരം ഫൈനല്‍ കളിക്കുന്നത് ഇതാദ്യമായാണ്. ഇന്നാണ്ഫൈനല്‍. സെമിയില്‍ മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഇന്ത്യയുടെ തന്നെ യുവതാരം ലക്ഷ്യ സെന്നിന്റെ പോരാട്ടവീര്യം മറികടന്നാണ് ശ്രീകാന്ത് ഫൈനലിലേക്ക് മുന്നേറിയത്. ലക്ഷ്യയ്ക്ക് വെങ്കലം ലഭിക്കും. പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യക്കായ് ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന നേട്ടം ഇതോടെ 20-കാരനായ ലക്ഷ്യ സെന്‍ സ്വന്തമാക്കി.

🔳ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി കെ.എല്‍ രാഹുലിനെ തിരഞ്ഞെടുത്തു. ശനിയാഴ്ച ബിസിസിഐ അറിയിച്ചതാണ് ഇക്കാര്യം. പരിക്ക് മൂലം നിലവിലെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണിത്.

🔳ഐഎസ്എല്ലിലെ ആദ്യ മത്സരത്തില്‍ ഒഡീഷ എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ് സി പരാജയപ്പെടുത്തി. കഴിഞ്ഞ നാലു മത്സരങ്ങളില്‍ ചെന്നൈയുടെ ആദ്യ ജയമാണിത്. ഒഡീഷയെ വീഴ്ത്തിയതോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും ചെന്നൈയിനായി. ഒഡീഷ അഞ്ചാം സ്ഥാനത്ത് തുടരുന്നു.

🔳ഐഎസ്എല്ലിലെ രണ്ടാമത്തെ മത്സരത്തില്‍ ഹൈദരാബാദ് എഫ് സിയെ സമനിലയില്‍ പൂട്ടി എഫ് സി ഗോവ. ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 54-ാം മിനിറ്റില്‍ ജോയല്‍ ചിയാന്‍സെയുടെ ഗോളില്‍ മുന്നിലെത്തിയ ഹൈദരാബാദിനെ 62-ാം മിനിറ്റില്‍ ഐറാം കാബെറയുടെ ഗോളിലാണ് ഗോവ സമനില പൂട്ടിട്ടത്.

🔳പരിശീലകന്‍ അന്റോണിയോ ലോപസ് ഹബാസിനെ പുറത്താക്കി ഐഎസ്എല്‍ ക്ലബ്ബ് എടികെ മോഹന്‍ ബഗാന്‍. സീസണില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നടപടി. സഹപരിശാലകന്‍ മാനുവല്‍ കാസ്‌കല്ലനയ്ക്ക് താത്കാലിക പരിശീലകന്റെ ചുമതല നല്‍കിയതായി ക്ലബ്ബ് പ്രസ്താവനയില്‍ അറിയിച്ചു.

🔳കേരളത്തില്‍ ഇന്നലെ 52,570 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 43 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 175 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 44,407 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3109 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 132 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3609 പേര്‍ രോഗമുക്തി നേടി. ഇതോടെ 31,901 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂര്‍ 315, കോട്ടയം 300, കണ്ണൂര്‍ 212, കൊല്ലം 200, പത്തനംതിട്ട 172, മലപ്പുറം 135, ആലപ്പുഴ 106, വയനാട് 102, ഇടുക്കി 86, പാലക്കാട് 74, കാസര്‍ഗോഡ് 72

🔳ആഗോളതലത്തില്‍ ഇന്നലെ 5,03,172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 53,227 പേര്‍ക്കും ഇംഗ്ലണ്ടില്‍ 90,418 പേര്‍ക്കും റഷ്യയില്‍ 27,434 പേര്‍ക്കും ഫ്രാന്‍സില്‍ 58,536 പേര്‍ക്കും ജര്‍മനിയില്‍ 30,953 പേര്‍ക്കും ഇറ്റലിയില്‍ 28,64 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 27.44 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.28 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 4,887 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 416 പേരും റഷ്യയില്‍ 1,076 പേരും പോളണ്ടില്‍ 543 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53.65 ലക്ഷമായി.

🔳രാജ്യത്തിന്റെ വളര്‍ച്ചയുടെ പാതയില്‍ അനിശ്ചിതത്വം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മോത്തിലാല്‍ ഓസ്വാള്‍. ഒപ്പം ഇതുവരെയുള്ള വളര്‍ച്ചാ പ്രവചനങ്ങളില്‍ ഏറ്റവും കുറവ് വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുകയും ചെയ്തു. ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി എസ്റ്റിമേറ്റ് 6.3 ശതമാനമായി കുറച്ചിരിക്കുകയാണ് മോത്തിലാല്‍ ഓസ്വാള്‍. വിവിധ അനലിസ്റ്റുകളുടെ ഇതുവരെയുള്ള പ്രവചനങ്ങളില്‍ ഏറ്റവും താഴ്ന്നതാണ് ഇത്. ഇക്കഴിഞ്ഞയിടയ്ക്ക് ആര്‍ബിഐ പുറത്തുവിട്ട് ഈ സാമ്പത്തിക വര്‍ഷത്തിലെ 9.5 ശതമാനം വളര്‍ച്ചാ പ്രവചനത്തെക്കാളും ഏറെ താഴെയാണിത്.

🔳അടിസ്ഥാന പലിശ നിരക്കുകള്‍ 10 ബിപിഎസിലേക്ക് ഉയര്‍ത്തി എസ്ബിഐ. റിസര്‍വ് ബാങ്ക് അധികം വൈകാതെ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് പലിശ ഉയര്‍ത്തിയതോടെ വായ്പയെടുത്തവരെല്ലാം ആശങ്കയിലാണ്. മറ്റ് ബാങ്കുകളും പലിശ വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിരനിക്ഷേപമുള്ളവര്‍ക്ക് അനുകൂലമായ ഘടകമാണെങ്കിലും വായ്പയെടുത്തവര്‍ പ്രതിസന്ധി നേരിടും. അടിസ്ഥാന നിരക്കുകളില്‍ വര്‍ധന ഉണ്ടാവുന്നത് ഭവന വായ്പയും വ്യക്തിഗത വായ്പയും ഉള്‍പ്പെടെ വിവിധ വായ്പകളിലെ പലിശ നിരക്കുകളിലെല്ലാം വര്‍ധനയുണ്ടാകും എന്നതിന്റെ സൂചനയാണ്. അടിസ്ഥാന പലിശ വിഭാഗത്തിലെ 10 ബേസിസ് പോയ്ന്റ് ആണ് എസ്ബിഐ വര്‍ധിപ്പിച്ചിരിക്കുന്നത്.

🔳ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നേടിയ മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്റെ ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനം ശ്രീ ഹരിഹരസുതന്‍ എന്ന വീഡിയോ ആല്‍ബം ഭക്തജനങ്ങള്‍ മനസിലേറ്റി കഴിഞ്ഞു. ‘പന്തളത്തച്ഛന്റെ കണ്ണീരു കണ്ടു നീ പണ്ടു പണ്ടുണ്ണിയായി വന്ന സ്വാമി ‘..എന്ന അതി മനോഹരമായ ഗാനം ശ്രീ ഹരി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജി പുളിമൂട്ടിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അയ്യപ്പഭക്തി ഒരു ഭക്തന്റെ ജീവിതത്തില്‍ എത്രമാത്രം ശക്തിയും അനുഗ്രഹവുമാവുന്നു എന്ന് പ്രതിപാദിക്കുന്ന ഈ ആല്‍ബത്തിന്റെ വരികള്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെതാണ്. സിനിമാ താരം മന്‍ രാജ് മുഖ്യവേഷത്തിലെത്തുന്ന ആല്‍ബത്തില്‍ ബിജി, ശ്രീഹരി, മാധവ്, അദ്വൈത്, ശ്രീബാല എന്നിവരും അഭിനയിക്കുന്നു.

🔳അജഗജാന്തരം ചിത്രം ഈ വരുന്ന ഇരുപത്തിമൂന്നിനു ആണ് റിലീസ്. പ്രൊമോഷനോടനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ ക്ഷണപത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായിരിക്കുന്നത്. പൂരത്തിന്റേയും ആനയുടേയും കഥ പറയുന്ന സിനിമയ്ക്കായി പരമ്പരാഗത ശൈലിയിലുള്ള ഉത്സവ നോട്ടീസ് ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. കേരളമെമ്പാടും സൈക്കിളില്‍ ചുറ്റിയാണ് അണിയറ പ്രവര്‍ത്തകര്‍ നോട്ടീസ് വിതരണം നടത്തുന്നത് എന്നും എടുത്തു പറയേണ്ട കാര്യമാണ്. നാട്ടിലെ ഉത്സവത്തിന് ആദ്യമായി ആനയെ കൊണ്ടുവരുന്നതും തുടര്‍ന്ന് നാട്ടുകാരായ യുവാക്കളും ആനപാപ്പാന്മാരും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുന്നതുമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന.

🔳ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കി. ടിവിഎസ് എന്‍ടോര്‍ഖ് 125 സൂപ്പര്‍ സ്‌ക്വാഡിന് കീഴിലാണ് പുതിയ മോഡലുകളുടെ അവതരണം. പുതിയ മാര്‍വല്‍ സ്പൈഡര്‍മാന്‍, തോര്‍ പ്രചോദിത സ്റ്റൈലിംഗോടു കൂടി എത്തുന്ന രണ്ട് പതിപ്പുകളെ കൂടിയാണ് കമ്പനി അവതരിപ്പിച്ചത്. പുതുതായി വിപണിയില്‍ എത്തുന്ന മാര്‍വല്‍ സ്പൈഡര്‍മാന്‍, തോര്‍ എഡിഷനുകള്‍ക്ക് 84,850 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

🔳മലയാള ചെറുകഥയുടെ ചരിത്രം വിമര്‍ശനാത്മകമായി പരിശോധിക്കുകയും കഥകളെയും കഥാകാരന്മാരെയും മലയാള സാഹിത്യചരിത്രത്തില്‍ അടയാളപ്പെടുത്തുകയും ചെയ്യുന്ന ആദ്യസംരംഭമാണ് ഈ കൃതി. സാഹിത്യതത്പരരര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറ്റവും പ്രയോജനപ്രദമായ ഒരു റഫറന്‍സ് ഗ്രന്ഥം കൂടിയാണിത്. ‘ചെറുകഥ ഇന്നലെ ഇന്ന്’. അഞ്ചാം പതിപ്പ്. എം അച്യുതന്‍. ഡിസി ബുക്സ്. വില 379 രൂപ.

🔳ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പ്രതിരോധശേഷിയില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നു. ചില ഭക്ഷണങ്ങള്‍ പ്രതിരോധ സംവിധാനത്തെ തകരാറിലാക്കാം. അമിതമായ മദ്യപാനം പ്രതിരോധശേഷി കൂറയ്ക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മദ്യം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയും ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അധിക സോഡിയം ശരീരത്തിലെത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാക്കുക മാത്രമല്ല പ്രതിരോധശേഷിയെ ബാധിക്കുകയും ചെയ്യാമെന്ന് ബോണ്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. അമിതമായ ഉപ്പ് രോഗപ്രതിരോധ ശേഷിയെ ബാധിക്കാം. വൃക്കകള്‍ അധിക സോഡിയം പുറന്തള്ളുമ്പോള്‍, ബാക്ടീരിയ അണുബാധയെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്നതായി വിദഗ്ധര്‍ പറയുന്നു. സിഡിസിയുടെ കണക്കനുസരിച്ച്, അമേരിക്കക്കാരുടെ സോഡിയം ഉപഭോഗത്തിന്റെ 70 ശതമാനത്തിലധികം സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ നിന്നാണെന്ന് സിഡിസി ചൂണ്ടിക്കാട്ടുന്നു. ചോക്ലേറ്റുകള്‍, മധുരപലഹാരങ്ങള്‍ അമിതമായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കാലക്രമേണ ദുര്‍ബലമാകാന്‍ ഇടയാക്കും. ഇത് അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും ശരീരത്തെ അപകടത്തിലാക്കുന്നു. കൂടാതെ, അമിതവണ്ണം, ശരീരഭാരം, പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അധിക പഞ്ചസാര ഉപഭോഗം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. രോഗപ്രതിരോധശേഷി കുറയ്ക്കുക മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പഠനം പ്രസിദ്ധീകരിച്ചു. അമിതമായ കഫീന്‍ ഉറക്കത്തെ തടസ്സപ്പെടുത്തുക മാത്രമല്ല പ്രതിരോധശേഷിയെ ബാധിക്കുകയും ചെയ്യാം. കഫീന്‍ ഉറക്ക ചക്രത്തെ മാത്രമല്ല, നമ്മുടെ ശരീരത്തിലെ എന്‍ഡോക്രൈന്‍ സിസ്റ്റത്തെയും സാരമായി ബാധിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
അന്ന് ടീച്ചര്‍ കുട്ടികളോട് ഒരു പ്രോജക്ട് അവതരിപ്പിച്ചു. കുട്ടികള്‍ ഒരു റിബ്ബണ്‍ വാങ്ങണം. എന്നിട്ട് അവരുടെ ചുറ്റുമുള്ളവരില്‍ നിന്നും അവര്‍ക്ക് അഭിനന്ദിക്കാന്‍ തോന്നിയ ഒരു വ്യക്തിയെ കണ്ടെത്തി അവരുടെ കയ്യില്‍ ആ റിബ്ബണ്‍ കെട്ടികൊടുക്കണം. വെറുതെ കെട്ടിക്കൊടുത്താല്‍ മാത്രം പോര, അവരെ അഭിനന്ദിക്കാനുള്ള കാരണം അവരോട് പറയണം. മാത്രമല്ല, ഇത് ഒരു പ്രോജക്ടിന്റെ ഭാഗമാണെന്നും ഇതുപോലെ ഒരാളെ കണ്ടെത്തി നിങ്ങള്‍ അത് അവര്‍ക്ക് കൈമാറണം എന്നും അതില്‍ നിബന്ധനയുണ്ടായിരുന്നു. അന്ന് അവള്‍ വീട്ടിലേക്കു പോകുമ്പോള്‍ ഒരു റിബ്ബണ്‍ വാങ്ങിച്ചു. അന്നുമുഴുവനും അവള്‍ ഒരാളെ തിരഞ്ഞു. പക്ഷേ, ആരേയും അവള്‍ക്ക് കണ്ടെത്താനായില്ല. പിറ്റെ ദിവസവും സ്‌കൂള്‍ ബസ് കാത്ത് നില്‍ക്കുമ്പോഴും ബാഗിലെ റിബ്ബണ്‍ അവളെ അസ്വസ്ഥയാക്കിയിരുന്നു. അപ്പോഴാണ് അവള്‍ ആ അങ്കിളിനെ കണ്ടത്. ദിവസേന അവള്‍ സ്‌കൂള്‍ കാത്ത് നില്‍ക്കുമ്പോള്‍ അയാള്‍ തിടുക്കത്തില്‍ ജോലിക്കുപോകുന്നതും അവളെ നോക്കി കൈവീശുന്നതും പതിവായിരുന്നു. അവള്‍ ഈ റിബ്ബണ്‍ അയാള്‍ക്ക് കൊടുക്കുവാന്‍ തീരുമാനിച്ചു. അവള്‍ അയാളുടെ അടുത്തെത്തി. എന്നിട്ട് പറഞ്ഞു: അങ്കിളിന്റെ കൃത്യനിഷ്ഠ ഗ്രേറ്റ് ആണ്. പ്രോജക്ടിന്റെ ലക്ഷ്യം വെളിപ്പെടുത്തി അവള്‍ അത് അയാളുടെ കയ്യില്‍ കെട്ടിക്കൊടുത്തു. ഒരു പുഞ്ചിരിയോടെ അവളുടെ നെറുകയില്‍ ഒന്ന് തടവി അയാള്‍ യാത്രയായി. ഓഫീസിലെ പണി തീര്‍ന്ന് പോകുമ്പോള്‍ ആ റിബ്ബണ്‍ അയാളുടെ ശ്രദ്ധയില്‍ വന്നു. അയാള്‍ ഈ റിബ്ബണ്‍ ആര്‍ക്ക് കൊടുക്കും എന്ന് ചിന്തിച്ചു. പിന്നീട് തന്റെ ബോസിന് ആ റിബ്ബണ്‍ നല്‍കാന്‍ തീരുമാനമായി. രണ്ടും കല്‍പിച്ച് അയാള്‍ ബോസിന്റെ അടുത്തെത്തി. അയാള്‍ പറഞ്ഞു: സര്‍ അങ്ങ് ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും കര്‍ശനക്കാരനായ ഓഫീസര്‍ ആണ്. പക്ഷേ, പ്രോജക്ടുകള്‍ കൃത്യമായി തീര്‍ക്കുന്നതിലും, അതിനുവേണ്ടി കൂടുതല്‍ സമയം തനിയെ വര്‍ക്ക് ചെയ്ത് മറ്റുള്ളവരെ കൃത്യസമയത്ത് മടങ്ങിപ്പോകാന്‍ അനുവദിക്കുന്ന താങ്കളെ അഭിനന്ദിക്കാനാണ് ഞാനിത് തരുന്നത്. ഒരു കുട്ടി എന്നെ ഏല്‍പിച്ച പ്രൊജക്ടിന്റെ ഭാഗമാണിത്. താങ്കളും ഇത് തുടരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഗൗരവക്കാരനായ ഓഫീസറുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നെങ്കിലും ഇത് ആര്‍ക്ക് കൊടുക്കുമെന്ന് അദ്ദേഹം ചിന്തിച്ചു. അവസാനം തന്റെ മകന് അത് നല്‍കാന്‍ തീരുമാനിച്ചു. അയാള്‍ ഒരു സിംഗില്‍ പാരന്റ് ആയിരുന്നു. ഏകമകന്‍ സമര്‍ത്ഥനാണ്. പക്ഷേ, ജോലിയിലുള്ള ആത്മാര്‍ത്ഥത കാരണം മകനെ നന്നായി ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല, പഠനത്തിലെ അവന്റെ മികവിനെ ഇതുവരെ അഭിനന്ദിക്കാനും കഴിഞ്ഞില്ല. അയാള്‍ രാത്രി ഏറെ വൈകിയെങ്കിലും മകന്റെ മുറിയിലെത്തി. അവന്റെ മിടുക്കിന് അഭിനന്ദനം അറിയിച്ച് ആ റിബ്ബണ്‍ അവന്റെ കയ്യില്‍ കെട്ടിക്കൊടുത്തു. അപ്പോഴാണ് അവന്റെ കയ്യില്‍ നിന്നും ഒരു പേപ്പര്‍ താഴെ വീണത്. അത് അവന്റെ ആത്മഹത്യാകുറിപ്പായിരുന്നു. അന്ന് അവന്‍ മരിച്ചില്ല. ആ റിബ്ബണ്‍ ആര്‍ക്കും കൈമാറിയതുമില്ല. അച്ഛന്‍ അവന്റെ കൂടെ കൂടുതല്‍ സമയം ചിലവഴിക്കാന്‍ തുടങ്ങി. ജീവിതം കൂടുതല്‍ മനോഹരമായി. കാലം കടന്നുപോയി. അവന്‍ റിബ്ബണിന്റെ കഥ ചികഞ്ഞെടുത്തു. അച്ഛന്റെ ഓഫീസിലെ ജീവനക്കാരനില്‍ നിന്നും ആ കുട്ടിയിലേക്കും അവിടെ നിന്ന് ആ ടീച്ചറിലേക്കും അയാള്‍ എത്തി. വര്‍ഷങ്ങള്‍്ക്ക ശേഷം ടീച്ചറുടെ വിടവാങ്ങല്‍ ചടങ്ങില്‍ ഒരു അതിഥിയെത്തി. ആ നാട്ടിലെ ഏറ്റവും ജനകീയനായ ഡോക്ടര്‍. അന്ന് അയാളുടെ കയ്യില്‍ ഒരു റിബ്ബണ്‍ ഉണ്ടായിരുന്നു. അയാള്‍ ആ റിബ്ബണ്‍ ടീച്ചറുടെ കയ്യില്‍ കെട്ടിക്കൊടുത്തു ശേഷം എല്ലാവരോടുമായി ഒരു റിബ്ബണ്‍ കഥ പറഞ്ഞു. വെള്ളെത്തെ തേടി വേരിന്റെ യാത്രമാത്രല്ല, വേരിനെ തേടി ചിലപ്പോഴൊക്കെ വെള്ളവും യാത്രചെയ്യാറുണ്ട്! നന്മയുടെ പ്രതിഫലം നന്മയല്ലാതെ മറ്റെന്താണ് – ശുഭദിനം