വര്‍ഷകാല സമ്മേളനത്തിനിടെ പ്രതിഷേധം; 12 രാജ്യസഭാ എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍

വര്‍ഷകാല സമ്മേളനത്തിനിടെ പ്രതിഷേധിച്ച 12 രാജ്യസഭാ എം.പിമാര്‍ക്ക് സസ്പെന്‍ഷന്‍. എളമരം കരീം, ബിനോയ്‌ വിശ്വം എന്നിവരുള്‍പ്പെടെയുള്ള എംപിമാരെയാണ് രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്പെന്‍ഷന്‍ തുടരും.

തൃണമൂല്‍ എം.പിമാരായ ശാന്താ ഛേത്രി, ഡോല സെന്‍, കോണ്‍ഗ്രസ് എം.പിമാരായ സായിദ് നാസർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിംഗ്, ഫൂലോ ദേവി നേതാം, ഛായ വർമ്മ, റിപുൻ ബോറ, രാജാമണി പട്ടേല്‍, ശിവസേന എം.പിമാരായ പ്രിയങ്ക ചതുർവേദി, അനിൽ ദേശായി എന്നിവരാണ് സസ്പെൻഷൻ ലഭിച്ച മറ്റ് പത്തുപേര്‍. എംപിമാരുടെ മോശം പെരുമാറ്റത്തിലൂടെ സഭയുടെ അന്തസ്സിന് മങ്ങലേറ്റുവെന്നാണ് കണ്ടെത്തൽ.

എംപിമാരുടെ പെരുമാറ്റത്തിൽ സഭാ ശക്തമായി അപലപിക്കുന്നു. സഭാ നിയമങ്ങളുടെ പൂർണമായ ലംഘനമാണ് ഉണ്ടായിരിക്കുന്നത്. സഭയുടെ പ്രവർത്തനങ്ങൾ മനഃപൂർവം തടസപ്പെടുത്താൻ ശ്രമിച്ചെന്നും സസ്പെൻഷൻ നോട്ടീസിൽ പറയുന്നു. ‘സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയുള്ള മനഃപൂർവമായ ആക്രമണം സഭയുടെ അന്തസ്സ് കുറയ്ക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ കാരണങ്ങളാൽ, രാജ്യസഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും ചട്ടം 256 പ്രകാരം അംഗങ്ങളെ 255-ാമത് സെഷന്റെ ശേഷിക്കുന്ന സമയത്തേക്ക് സഭയുടെ സേവനത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നു’ – നോട്ടീസിൽ പറയുന്നു.