ആലുവയിൽ സിഐക്കെതിരെ കുറിപ്പെഴുതി യുവതി ആത്മഹത്യ ചെയ്തു

 

ആലുവയിൽ സിഐക്കെതിരെ കുറിപ്പെഴുതി യുവതി ആത്മഹത്യ ചെയ്ത നിലയിൽ. എടയപ്പുറം സ്വദേശി മോഫിയ പർവീണാണ് മരിച്ചത്. കുടുംബപ്രശ്‌നം പരിഹരിക്കുന്നതിനിടെ സിഐ മോശമായി പെരുമാറിയെന്നാണ് കുറിപ്പിൽ പറയുന്നത്. ഭർത്താവ് സുഹൈലുമായുള്ള ദാമ്പത്യപ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുന്നതിനായാണ് സിഐ തിങ്കളാഴ്ച ഇവരെ ചർച്ചക്ക് വിളിച്ചത്

പോലീസ് സ്‌റ്റേഷനിൽ വെച്ച് സിഐ തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതി കുറിപ്പിൽ പറയുന്നത്. സ്റ്റേഷനിൽ നിന്നെത്തിയ യുവതി വൈകിട്ട് മൂന്ന് മണിയോടെ മുറിയിൽ കയറി കതകടക്കുകയായിരുന്നു. ഏറെ നേരമായിട്ടും പുറത്തുവരാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ ചവിട്ടി തുറന്നതോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

എന്നാൽ പോലീസ് ആരോപണം നിഷേധിച്ചു. യുവതി ഭർത്താവിനോട് മോശമായി പെരുമാറിയതിന് അവരെ ശാസിക്കുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു.