മുല്ലപ്പെരിയാർ സംബന്ധിച്ച് ഉടൻ തീരുമാനം വേണം; കേരളത്തെ വിമർശിച്ച് സുപ്രീംകോടതി

 

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. മേൽനോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണം എന്നാണ് സുപ്രീംകോടതി നിർദ്ദേശം. പ്രശ്നങ്ങൾ കേരളവും തമിഴ്നാടും ചർച്ച ചെയ്ത് പരിഹരിച്ചാൽ കോടതിക്ക് വിഷയത്തിൽ ഇടപെടേണ്ട സാഹചര്യം തന്നെയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ചർച്ചകൾക്കായി സംസ്ഥാന സർക്കാർ തയ്യാറകണം എന്ന് സുപ്രീംകോടതി കേരളത്തെ വിമർശിച്ചു.

കേരള സർക്കാരുമായും മേൽനോട്ട സമിതിയുമായും ആലോചിക്കാമെന്ന് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മുല്ലപ്പെരിയാർ കേസ് കോടതി മറ്റന്നാളത്തേക്ക് മാറ്റി. മേൽനോട്ട സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. ഇന്ന് രാവിലെ 7 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 137.2 ആണെന്ന് തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരിസരത്ത് ആളുകൾ ഭീതിയോടെ കഴിയുകയാണെന്നും 139 അടിയാക്കി ജലനിരപ്പ് നിലനിർത്തണമെന്നും കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. അണക്കെട്ടിൽ ജലനിരപ്പ് 139 അടിയാക്കി നിർത്തേണ്ട അടിയന്തര സാഹചര്യമുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചു. മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഇതൊരു രാഷ്ട്രീയ വിഷയമാക്കരുതെന്നും കോടതി പറഞ്ഞു.