പ്രളയക്കെടുതി; കേരളത്തിന് 50000 ടൺ അരി അധികവിഹിതമായി അനുവദിക്കുമെന്ന് കേന്ദ്രം

 

പ്രളയക്കെടുതിയുടെ പ്രത്യേക സാഹചര്യത്തിൽ കേരളത്തിന് 50000 ടൺ അരി അധിക വിഹിതമായി അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ . 20 രൂപ നിരക്കില്‍ 50000 ടൺ അരി നല്‍കാമെന്നാണ് കേന്ദ്ര വാണിജ്യ-ഭക്ഷ്യ വിതരണ മന്ത്രി പിയൂഷ് ഗോയൽ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. ദില്ലിയിൽ മുഖ്യമന്ത്രി കൂടിക്കാഴ്ചയിലാണ് കേരളത്തിന് കൂടുതൽ അരി അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയത്.

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തെ അധിക വിഹിതമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് ജയ, സുരേഖ വിഭാഗത്തിലുള്ള അരി കേരളത്തിന് കൂടുതൽ ലഭ്യമാക്കുന്നത് നവംബര്‍ മാസം മുതൽ പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. കൊച്ചി- മംഗലാപുരം വ്യവസായ ഇടനാഴിക്കായുള്ള കേരളത്തിന്‍റെ ആവശ്യം അടുത്ത ബജറ്റിൽ പരിഗണിക്കാമെന്നും കൂടിക്കാഴ്ചയിൽ കേന്ദ്ര മന്ത്രി അറിയിച്ചു.