വിഴിഞ്ഞം തുറമുഖ പദ്ധതി; ജാഗ്രതയോടെയുള്ള മേൽനോട്ടം ഉണ്ടായില്ല: വി ഡി സതീശൻ

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാർ നോക്കുകുത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ. ജാഗ്രതയോടെയുള്ള മേൽനോട്ടം ഉണ്ടായില്ലെന്നും സർക്കർ ഗൗരവമായി ഇടപെടണമെന്നും വി ഡി സതീശൻ പറഞ്ഞു. കൃത്യമായി പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ അദാനിക്ക് പിഴ ചുമത്താൻ സർക്കാർ തയാറാകുമോയെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ ചോദിച്ചു. എന്നാൽ വിഴിഞ്ഞം തുറമുഖ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

ഇതിനിടെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് മറുപടിയുമായി തുറമുഖ വകുപ്പ് മന്ത്രി ദേവർ അഹമ്മദ് കോവിൽ രംഗത്തെത്തി . വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ മെല്ലെപോക്ക് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡും കാലാവസ്ഥയുമാണ് തുറമുഖ നിർമ്മാണത്തിൽ പ്രതിസന്ധിയുണ്ടാക്കിയത്. പാറ ലഭിക്കാത്തത് പുലിമുട്ട് നിർമ്മാണത്തിന് തടസമായെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. പുലിമുട്ട് നിർമ്മാണം പൂർത്തിയാകാത്തതിനാലാണ് തുറമുഖ നിർമ്മാണം കമ്മിഷൻ ചെയ്യാതിരുന്നത്. പാറ എത്തിക്കുന്നതിൽ കരാർ കമ്പനിക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.