ഗുലാബിൽ നിന്ന് ഷഹീനിലേക്ക്; ഒരു ചുഴലിയിൽ നിന്ന് മറ്റെ‍ാന്ന് അത്യപൂർവം: ജാഗ്രതയോടെ കേരളം

 

പാലക്കാട്: ഗുലാബ് ചുഴലി ദുർബലമായ ശേഷം കൂടുതൽ ശക്തിയേ‍ാടെ മറ്റൊരു ചുഴലിയായി ഉയർന്നതിന്റെ ഫലമാണ് കേരളത്തിലെ തുടർച്ചയായ കനത്ത ഇടിയും ഇടവിട്ടുള്ള മഴയുമെന്നു കാലാവസ്ഥാ വകുപ്പ്. ഒരു ചുഴലി അവസാനിക്കുന്നിടത്ത് നിന്ന് മറ്റൊരു ചുഴലി ഉണ്ടാകുന്ന അത്യപൂർവ പ്രതിഭാസമാണിത്.

സാധാരണഗതിയിൽ കാലവർഷം അവസാനിക്കുന്ന സമയത്ത് ചുഴലിയും ന്യൂനമർദങ്ങളും ഉണ്ടാകാറില്ല. പതിവുതെറ്റിച്ച് ഇത്തവണ എത്തിയ ഗുലാബ് ചുഴലി അന്തരീക്ഷത്തിലെ സ്ഥിതിഗതികൾ മാറ്റിമാറിച്ചു. പുതിയ ചുഴലിയായ ഷഹീൻ ഗുജറാത്തിന്റെ തീരത്തുനിന്ന് ഒമാൻ ഭാഗത്തേക്ക് നീങ്ങിത്തുടങ്ങി. അന്തരീക്ഷത്തിലുണ്ടാകുന്ന സമ്മർദങ്ങൾ കാരണം കാലവർഷത്തിന്റെ പിൻവാങ്ങൾ പതിവിലും വൈകുമെങ്കിലും തുലാവർഷം സാധാരണഗതിയിൽ ലഭിക്കുമെന്നാണ്നിഗമനം.

അറബിക്കടലിൽ തമിഴ്നാടിന്റെ ഭാഗത്തുണ്ടായ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കാർമേഘങ്ങൾ വൻതേ‍ാതിൽ കേരളത്തിലൂടെ കടന്നുപേ‍ാകുമെന്നു കാലാവസ്ഥാ ഗവേഷകർ പറയുന്നു. അഞ്ചാം തീയതിവരെ ഇടിയും മിന്നലും മഴയും ചേർന്ന കാലാവസ്ഥ തുടരുമെന്നാണ് അറിയിപ്പ്. അന്തരീക്ഷത്തിലെ പലഭാഗങ്ങളിൽ നിന്നുള്ള സമ്മർദങ്ങൾ കാരണം കാലവർഷത്തിന്റെ പിൻവാങ്ങൾ പതിവിലും വൈകുമെന്നനിരീക്ഷണമുണ്ടെങ്കിലും തുലാവർഷം സാധാരണഗതിയിൽ ലഭിക്കുമെന്നാണ് നിഗമനം. ജൂൺ ഒന്നിന് ആരംഭിച്ച് സെപ്റ്റംബർ 30നാണ് കാലവർഷം സാധാരണ പിൻവാങ്ങാറുള്ളത്.