ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ സുപ്രീം കോടതിയിൽ

 

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ പ്രതിയായ ഐബി മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ അടക്കമുള്ളവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. പ്രതികളായ എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, പി എസ് ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും സിബിഐ ആവശ്യപ്പെട്ടു

ദേശീയ പ്രാധാന്യമുള്ള കേസിലെ വസ്തുതകൾ കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. ആർ ബി ശ്രീകുമാർ അടക്കമുള്ള പ്രതികൾക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. പ്രതികൾ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തിന്റെ വേഗതയെ ബാധിക്കും. പല സാക്ഷികളും മൊഴി നൽകാൻ തയ്യാറാകില്ലെന്നും സിബിഐ ഹർജിയിൽ വ്യക്തമാക്കുന്നു.

ശ്രീകുമാറിന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നും ഭാവിയിൽ ദുഃഖിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നമ്പി നാരായണൻ വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണം തെളിയിക്കാൻ ശ്രീകുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് സിബിഐയുടെ നിലപാട്.