ഭവാനിപൂരിൽ മമതക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയേക്കില്ല

 

ബംഗാളിൽ നിർണായകമായ ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയേക്കില്ല. മമതക്കെതിരെ സ്ഥാനാർഥിയെ നിർത്തേണ്ടെന്നാണ് കോൺഗ്രസിലെ ധാരണ. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ മമതക്ക് ഭവാനിപൂരിൽ ജയിച്ചേ മതിയാകൂ. സെപ്റ്റംബർ 30നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഭവാനിപൂർ, ജംഗിപൂർ, സംസർഗഞ്ച് എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ഭവാനിപൂരിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ജംഗിപൂരിൽ ജാക്കിർ ഹുസൈനും സംസർഗഞ്ചിൽ അമിറുൽ ഇസ്ലാമുമാണ് കോൺഗ്രസിന്റെ സ്ഥാനാർഥികൾ.

ദേശീയ രാഷ്ട്രീയത്തിൽ തൃണമൂൽ അടക്കമുള്ള പ്രതിപക്ഷ ഐക്യത്തിന് തടസ്സമാകേണ്ടതില്ലെന്ന വിലയിരുത്തലിൽ കൂടിയാണ് ഭവാനിപൂരിൽ സ്ഥാനാർഥിയെ നിർത്താത്തതെന്നറിയുന്നു. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത മത്സരിച്ചത് നന്ദിഗ്രാമിൽ നിന്നായിരുന്നു. എന്നാൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു. തുടർന്നാണ് സോബൻദേബ് എംഎൽഎ സ്ഥാനം രാജിവെച്ചതും ഭവാനിപൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതും.