കേരളത്തില്‍ തമ്പടിച്ച് ഭീകരര്‍: തീവ്രവാദികള്‍ താമസിച്ചിരുന്നത് തലസ്ഥാനത്ത് സൈനിക കേന്ദ്രത്തിനു സമീപം

തിരുവനന്തപുരം: കേരളത്തില്‍ വിദേശത്ത് നിന്നുള്ള ഭീകരര്‍ തലസ്ഥാനത്ത് വാടകയ്ക്ക് വീട് എടുത്ത് താമസിച്ചിരുന്നതായി വിവരം. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ തീവ്രവാദികള്‍ താമസിച്ചിരുന്നതായാണ് വിവരം. തീവ്രവാദ സംഘടനകളും അധോലാക പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള പലരും സൈനിക കേന്ദ്രത്തിനു സമീപമുള്ള പൂജപ്പുര, ജഗതി, ഇലിപ്പോട്, ഇടപ്പഴഞ്ഞി, മരുതംകുഴി, വലിയവിള, തിരുമല എന്നിവിടങ്ങളില്‍ ഇവര്‍ താമസിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ശ്രീലങ്കന്‍ പൗരന്മാരും ഇക്കൂട്ടത്തില്‍ പെടും. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ നിയന്ത്രണത്തിലുള്ളവരും സൈനിക കേന്ദ്രത്തിനു ചുറ്റുമായി താമസിച്ചിരുന്നു. ശ്രീലങ്കയിലെ പള്ളിയില്‍ 2019 ല്‍ ഭീകരര്‍ നടത്തിയ സ്ഫോടനത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണെന്ന് കേന്ദ്ര ഇന്റലിജന്‍സും ആര്‍മി ഇന്റലിജന്‍സും കണ്ടെത്തിയിരുന്നു.

കള്ളക്കടത്ത്, ലഹരി മരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട അടുത്ത നാളായി നടന്ന കേസുകളുടെ അന്വേഷണം എത്തിയത് പാങ്ങോട് സൈനിക കേന്ദ്രത്തിന് ചുറ്റുമായി താമസിച്ചവരിലേക്കായിരുന്നു.
ശ്രീലങ്കയില്‍ നിന്നും മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സംഘം കഴിഞ്ഞ ദിവസം കേരളത്തില്‍ പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പാകിസ്താനിലേക്ക് കടക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും രഹസ്യപ്പൊലീസ് റിപ്പോര്‍ട്ട് പറയുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തീരമേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു