കുട്ടികളുടെ വാക്‌സിനേഷൻ സജീവമാക്കി ലോകരാഷ്ട്രങ്ങൾ; ഇതുവരെ ആരംഭിക്കാതെ ഇന്ത്യ

കുട്ടികൾക്ക് എന്ന് വാക്‌സിൻ നൽകാനാകുമെന്ന കാര്യത്തിൽ ഇന്ത്യയിൽ ഇതുവരെ തീരുമാനമായിട്ടില്ല. ലോകത്തെ പല രാജ്യങ്ങളിലും 18 വയസ്സിൽ താഴെയുള്ളവർക്ക് വാക്‌സിനേഷൻ ആരംഭിച്ചിട്ടും ഇന്ത്യയിൽ ഇതിന് തീരുമാനം പോലുമാകാതെ നീളുകയാണ്. ഫ്രാൻസിൽ നിലിവിൽ 12 വയസ്സിന് മുകളിലുള്ള കുട്ടികളിലാണ് വാക്‌സിൻ നൽകുന്നത്.

12നും 17നും ഇടയിൽ പ്രായമുള്ള 40 ശതമാനം കുട്ടികളും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. ഇതിനാൽ തന്നെ സ്‌കൂളുകളും ഫ്രാൻസിൽ പ്രവർത്തിച്ചു തുടങ്ങി. സ്‌പെയിനിലും 12 വയസ്സിന് മുകളിലുള്ള കുട്ടികളിൽ 40 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചു. ഇറ്റലിയിൽ വാക്‌സിനേഷൻ പൂർത്തിയാക്കി അടുത്ത മാസത്തോടെ സ്‌കൂളുകൾ ആരംഭിക്കും. 35 ശതമാനം കുട്ടികൾക്കാണ് ഇറ്റലി ഇതുവരെ വാക്‌സിനേഷൻ പൂർത്തിയാക്കിയത്

അമേരിക്കയിൽ 12 മുതൽ 17 വയസ്സ് വരെയുള്ളവരിൽ പകുതിയോളം പേരും ഫൈസർ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. സ്വീഡൻ, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളും വിദ്യാർഥികൾക്ക് വാക്‌സിനേഷൻ ആരംഭിച്ചു. അമേരിക്കയിൽ അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികളിൽ ഫൈസർ വാക്‌സിൻ ഉപയോഗിക്കാൻ ഉടൻ തന്നെ അനുമതി തേടും.