ബെവ്‌കോയിൽ എത്തുന്നവർ കന്നുകാലികളോ; മദ്യശാലകൾക്ക് മുന്നിലെ തിരക്കിൽ വിമർശനവുമായി ഹൈക്കോടതി

ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിലെ തിരക്കിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. മദ്യശാലകൾക്ക് മുന്നിൽ ഇപ്പോഴും തിരക്ക് മാറിയിട്ടില്ല. ബെവ്‌കോയിൽ എത്തുന്നവരോട് കന്നുകാലികളോട് പെരുമാറുന്നതു പോലെയാണ് പെരുമാറുന്നതെന്നും കോടതി വിമർശിച്ചു. പോലീസ് ബാരിക്കേഡ് വെച്ചാണ് നിലവിൽ തിരക്ക് നിയന്ത്രിക്കുന്നത്. ഔട്ട്‌ലെറ്റുകളിലെ സ്ഥിതി നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു

സർക്കാരിന്റെ പുതിയ കൊവിഡ് മാനദണ്ഡങ്ങൾ എന്തുകൊണ്ട് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. മദ്യശാലകളിൽ എത്തുന്നവർക്ക് വാക്‌സിനേഷൻ രേഖകളോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കണം. മദ്യം വാങ്ങേണ്ടതിനാൽ കൂടുതൽ പേർ വാക്‌സിനെടുക്കുമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് നാളെ അറിയിക്കും.