മുംബൈയിൽ യുവതിക്ക് 15 മിനിറ്റിനുള്ളിൽ നൽകിയത് മൂന്ന് ഡോസ് വാക്‌സിൻ

മുംബൈ താനെയിൽ യുവതിക്ക് 15 മിനിറ്റിനകം നൽകിയത് മൂന്ന് ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ. രൂപാലി സാലി എന്ന 28കാരിക്കാണ് മൂന്ന് ഡോസ് വാക്സിൻ ചുരുങ്ങിയ സമയത്തിനുള്ളിൽ എടുത്തത്.

ജൂൺ 25ന് ആനന്ദനഗർ വാക്സിനേഷൻ സെന്ററിൽ കുത്തിവെപ്പ് സ്വീകരിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. താനെ മുനിസിപ്പൽ കോർപറേഷനിലെ ക്ലർക്കായ യുവതിയുടെ ഭർത്താവ് സംഭവം അറിഞ്ഞയുടൻ അധികൃതരെ അറിയിച്ചു. ഇതോടെ താനെയിലെ ബി.ജെ.പി നേതാവായ മനോഹർ ദുബ്രെ സംഭവത്തിൽ ഇടപെടുകയും താനെ കോർപറേഷൻ കമീഷണർക്ക് പരാതി നൽകുകയും ചെയ്തു.

യുവതിയെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകരുടെ നഴ്സിന്റെയും അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് അവർ ആരോപിച്ചു. അതേസമയം, യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും പബ്ലിക് റിലേഷൻ ഓഫിസർ സന്ദീപ് മാൽവി പറഞ്ഞു.