കൂത്തുപറമ്പിൽ 3525, കഴക്കൂട്ടത്ത് 4506 കള്ള വോട്ടർമാരുണ്ടെന്ന് ചെന്നിത്തല; ആസുത്രിത ശ്രമമെന്നും ആരോപണം

വോട്ടർ പട്ടികയിൽ ആസൂത്രിതമായി ആളുകളെ തിരുകി കയറ്റിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരേ ആളിന്റെ പേരിൽ തന്നെ നാലും അഞ്ചും വോട്ടുകൾ സൃഷ്ടിച്ചു. ഇതിന് പിന്നിൽ ആസൂത്രിത ശ്രമം നടന്നുവെന്നും ചെന്നിത്തല ആരോപിച്ചു

കള്ള വോട്ടർമാരുടെ പട്ടികയെന്ന് ആരോപിക്കപ്പെടുന്ന പേരുകൾ ചെന്നിത്തല പുറത്തുവിട്ടു. കഴക്കൂട്ടം മണ്ഡലത്തിൽ 4506 കള്ള വോട്ടർമാരെ കണ്ടെത്തി. കൊല്ലം മണ്ഡലത്തിൽ 2534, തൃക്കരിപ്പൂരിൽ 1436, നാദാപുരത്ത് 6171, കൊയിലാണ്ടിയിൽ 4611, കൂത്തുപറമ്പിൽ 3525, അമ്പലപ്പുഴയിൽ 4750 എന്നിങ്ങനെ കള്ളവോട്ടർമാരുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു

140 നിയോജക മണ്ഡലങ്ങളിലും സംഘടിതമായി വ്യാജ വോട്ടർമാരെ ചേർത്തു കൊണ്ടിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടന്നത്. ഉദുമ മണ്ഡലത്തിൽ കുമാരി എന്നയാൾക്ക് അഞ്ച് വോട്ടുണ്ട്. ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ടറൽ ഐഡി കാർഡുകളും വിതരണം ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല ആരോപിക്കുന്നു.