വയനാടിൻ്റെ അതിർത്തികളിൽ വലവിരിച്ച് ഫ്‌ളയിംഗ് സ്‌ക്വാഡും സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘവും; യുവാക്കൾ മുതൽ മധ്യവയസ്കർ വരെ എക്സൈസ് പിടിയിൽ

വയനാട് ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ പത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.കേരളത്തിന് അകത്തും പുറത്തുമായി നിരവധിപേർ ലഹരിമരുന്നുമായി വയനാട്ടിലെ അതിർത്തിയിൽ പെരുമഴക്കാലം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് … യുവാക്കൾ മുതൽ മധ്യവയസ്കർ വരെയാണ് എക്സൈസ് വിരിക്കുന്ന വലയിൽ വീഴുന്നത്. ഇന്നലെ തന്നെ ജില്ലയിൽ രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ പരിശോധനയില്‍ മൈസൂരില്‍ നിന്നും കോഴിക്കോടേക്കുള്ള ബസ്സില്‍ നിന്നും നിയമ വിരുദ്ധമായി കടത്താന്‍ ശ്രമിച്ച 50 കിലോഗ്രാം (1600 പാക്കറ്റ് ) നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
മണിക്കൂറുകൾ പിന്നീടും മുമ്പ് ബത്തേരിയിൽ മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച ഒന്നര ലക്ഷം രൂപയും ഫ്‌ളയിംഗ് സ്‌ക്വാഡ് പിടികൂടി. അറുതിയില്ലാതെ അടുത്ത ദിവസവും ബത്തേരി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി ബത്തേരി ടൗണിലും പരിസരങ്ങളിലും നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടു പേർ കൂടി പിടിയിൽ.

നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേകം ഫ്‌ളൈയിങ്ങ് സ്‌ക്വഡുകള്‍ കഴിഞ്ഞ ദിവസം മുതൽ ജില്ലയിൽ സജ്ജമായി. മണിക്കൂറുകൾ പിന്നിടുമ്പോൾ ഒരു കേസുകൂടി ഫ്‌ളൈയിങ്ങ് സ്‌ക്വഡുകള്‍ റിപ്പോർട്ട് ചെയ്തു. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മറ്റ് പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് തടയുന്നതിനും ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായ ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ ശ്വാശ്വത നടപടി  സ്വീകരിക്കുകയുമാണ് പ്രധാന ദൗത്യം. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള ഫ്‌ളൈയിങ്ങ് സ്‌ക്വാഡില്‍ ഒരു സീനിയര്‍ പോലീസ് ഓഫീസര്‍, മൂന്നോ നാലോ സായുധ പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍ എന്നിവര്‍ ഉണ്ടാകും. ഒരു നിയോജക മണ്ഡലത്തില്‍ മൂന്ന് വീതം ഫ്ളൈയിങ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തി ക്കുന്നത്. അതോടൊപ്പം വയനാട് ജില്ലയില്‍ പത്ത് ചെക്ക് പോസ്റ്റുകളില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങൾ വലവിരിച്ചിരിക്കുന്നു.മുത്തങ്ങ, നൂല്‍പ്പുഴ, നമ്പ്യാര്‍കുന്ന്, താളൂര്‍, ലക്കിടി, ചോലാടി, തലപ്പുഴ, ബാവലി, തോല്‍പ്പെട്ടി, വാളാംതോട് എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തുന്നത്.

ചെക്ക് പോസ്റ്റുകളിലെ നിലവിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. കൃത്യമായ രേഖകളില്ലാതെ കൊണ്ടുപോകുന്ന പണം, അനധികൃത മദ്യം, ആയുധങ്ങള്‍ തുടങ്ങിയവ കര്‍ശന  പരിശോധനയ്ക്ക് വിധേയമാക്കും. ഫ്‌ളയിംങ് സ്‌ക്വാഡ് എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിനാണ് റവന്യൂ, പോലീസ് വിഭാഗങ്ങളടങ്ങുന്ന സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘത്തിന്റെയും ചുമതല.