രമണ്‍ ശ്രീവാസ്തവയെ പിന്തുണച്ചും ഐസക്കിനെ തള്ളിയും മുഖ്യമന്ത്രി;സിപിഎമ്മില്‍ രൂപപ്പെട്ടത് പുതിയ പ്രതിസന്ധി

വിജിലന്‍സിനെയും പൊലീസ് ഉപദേശകനെയും പിന്തുണച്ചും തോമസ് ഐസക്കിനെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി രംഗത്ത് വന്നതോടെ സിപിഎമ്മില്‍ രൂപപ്പെട്ടത് പുതിയ പ്രതിസന്ധി. പിന്തുണച്ചാല്‍ മറ്റുള്ളവരെ തള്ളിപ്പറയേണ്ട അവസ്ഥയിലേക്ക് പാര്‍ട്ടി നേതൃത്വം എത്തിപ്പെട്ടു. സിപിഎമ്മിന്‍റെ അവൈലബിള്‍ സെക്രട്ടറിയേറ്റ് ഉടന്‍ ചേര്‍ന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും

മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ ശേഷം പരസ്യ പ്രതികരണത്തിലേക്ക് കടന്നാല്‍ മതിയെന്ന ധാരണ ഇന്നലെ തന്നെ സി.പി.എം നേതൃതലത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വിജിലന്‍സിനെതിരെ ആഞ്ഞടിച്ച ആനത്തലവട്ടം ആനന്ദന്‍ ഇന്നലെ ഒരക്ഷരം മിണ്ടിയില്ല. തോമസ് ഐസക്കാകട്ടേ കടുത്ത നിലപാടില്‍ കുറച്ച് പിന്നോട്ടു പോയി. വിജിലന്‍സ് അന്വേഷിക്കരുതെന്നു പറഞ്ഞിട്ടില്ല. ഇനി അവരുടെ അന്തിമ റിപ്പോര്‍ട്ട് വരട്ടേ അപ്പോള്‍ നോക്കാം എന്നായിരുന്നു ഐസക്കിന്‍റെ പ്രതികരണം.

വിജിലന്‍സ് ചെയ്തതെല്ലാം ശരിയെന്നു പറഞ്ഞ മുഖ്യമന്ത്രി ഉപദേശകനേയും സംരക്ഷിക്കാന്‍ തീരുമാനിച്ചതോടെ പാര്‍ട്ടി നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായി. വിജിലന്‍സ് റെയ്ഡില്‍ നിലപാട് വ്യക്തമാക്കാത്ത സി.പി.എമ്മിന് മുന്നില്‍ കടുത്ത പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. മുഖ്യമന്ത്രിയെ അംഗീകരിച്ചാല്‍ ധനമന്ത്രിയേയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ട ആനന്ദനേയും തള്ളിപ്പറയേണ്ടി വരും. എല്ലാ വിവാദങ്ങള്‍ക്കും കാരണമായ പൊലീസ് ഉപദേഷ്ടാവിന് മുന്നില്‍ പാറ പോലെ മുഖ്യമന്ത്രി ഉറച്ച് നില്‍ക്കുന്നത് കൊണ്ട് അദ്ദേഹത്തേയും തള്ളിപ്പറയാനാകില്ല.

മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം നില്‍ക്കുമോ, ധനമന്ത്രിയുടേയും ആനത്തലവട്ടത്തിന്റേയും വിമര്‍ശനങ്ങളിലെ വസ്തു പരിശോധിക്കാന്‍ സി.പി.എം തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. വിവാദത്തില്‍ ഇതുവരെ ഔദ്യോഗിക നിലപാട് സി.പി.എം വ്യക്തമാക്കിയിട്ടുമില്ല. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍റെ സാന്നിധ്യത്തില്‍ ഇന്ന് അവയൈലബിള്‍ സെക്രട്ടേറിയറ്റ് ചേര്‍ന്ന് നിലപാട് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.