ചേര്‍ത്തലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; ഭര്‍ത്താവുള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: ദേശീയപാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസില്‍ അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയ (19) യാണ് മരിച്ചത്. കാറിലുണ്ടായിരുന്ന വിഷ്ണുപ്രിയയുടെ ഭര്‍ത്താവ് അനന്തു (22) സുഹൃത്തുക്കളായ അഭിജിത്ത് (20), ജിയോ (21) എന്നിവര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.

ചേര്‍ത്തല സ്വകാര്യാശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ്, കൊച്ചിയിലെ സ്വകാര്യാശുപത്രി എന്നിവിടങ്ങളിലെത്തിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്കുമാറ്റി. ദേശീയപാതയില്‍ ചേര്‍ത്തല തിരുവിഴ ജങ്ഷനു സമീപം ശനിയാഴ്ച രാവിലെ 8.30 നായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്നുവന്ന കാറും ചേര്‍ത്തല ഭാഗത്തുനിന്നെത്തിയ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. മാരാരിക്കുളം സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരും ഹൈവേ പോലിസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണു യാത്രക്കാരായ നാലുപേരെയും പുറത്തെടുത്തത്. കൊച്ചിയിലെ ആശുപത്രിയില്‍വച്ചാണ് വിഷ്ണുപ്രിയ മരിച്ചത്. ആലുവ മുപ്പത്തടം കാരോത്തുകുന്നില്‍ പരേതരായ സുധീഷിന്റെയും അനുപമയുടെയും മകളാണ് വിഷ്ണുപ്രിയ.