പത്തനംതിട്ട: പത്തനംതിട്ടയിൽ പള്ളി സെമിത്തേരിയിലെ കല്ലറയിൽ വീണ്ടും ഗ്രാനൈറ്റ് മോഷണം. ആനിക്കാട് നൂറാമാവ് സെന്റ് തോമസ് മാര്‍ത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറിയിൽ നിന്നാണ് ഗ്രാനൈറ്റ് മോഷ്ടിച്ചിരിക്കുന്നത്. മല്ലപ്പള്ളിയിലെ സെമിത്തേരികളില്‍ നടന്ന മോഷണങ്ങൾക്ക് സമാനമായ രീതിയിലാണ് ഇവിടെയും ഗ്രാനൈറ്റ് കടത്തിയിരിക്കുന്നത്. സംഭവത്തില്‍ പള്ളി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. മുമ്പ് നടന്ന മോഷണങ്ങളില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്. കീഴ്‌വായ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇത് മൂന്നാം തവണയാണ് കല്ലറകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഗ്രാനൈറ്റുകള്‍ മോഷണം പോകുന്നത്.
ഗ്രാനൈറ്റ് പണികള്‍ കൃത്യമായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. കട്ടികുറഞ്ഞ പാളികളായ ഗ്രാനൈറ്റുകളാണ് കല്ലറകളില്‍ സ്ഥാപിക്കുന്നത്. ഇവ കൃത്യമായി വേര്‍പ്പെടുത്താന്‍ അറിയാത്തവരാണെങ്കില്‍ അവയില്‍ കേടുപാടുകള്‍ വരാനും ഇതിന്റെ അവിശിഷ്ടങ്ങള്‍ പരിസരത്ത് നിന്ന് ലഭിക്കാനും ഇടവരുമെന്നും പരിസരവാസികളും ചൂണ്ടിക്കാട്ടുന്നു.
പള്ളി സെമിത്തേരിയില്‍ സിസിടിവികള്‍ സ്ഥാപിച്ചിട്ടില്ല. നിലവില്‍ മോഷണങ്ങള്‍ നടന്ന പ്രദേശങ്ങള്‍ക്ക് സമീപത്ത് കൂടി കടന്നുപോയ വാഹനങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. സംഭവത്തില്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തുന്നുണ്ട്. കല്ലറ നിര്‍മാണ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നുവന്നത്. കല്ലറ നിര്‍മാണം കോണ്‍ട്രാക്ട് എടുത്ത് നടത്തുന്നവരാകാം മോഷണത്തിന് പിന്നിലെന്ന സംശയമാണ് പൊലീസ് ഉയര്‍ത്തുന്നത്. നേരത്തെ മല്ലപ്പള്ളി മാര്‍ത്തോമാ പള്ളി സെമിത്തേരിയിലെയും മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലെയും കല്ലറികളിലാണ് മോഷണം നടന്നത്. ഒരാള്‍ക്ക് ഒറ്റയ്ക്ക് മോഷണം നടത്താനാവില്ലെന്നാണ് പൊലീസ് നിഗമനം. ഗ്രാനൈറ്റ് സ്ലാബുകള്‍ വാഹനങ്ങളുടെ സഹായമില്ലാതെ കൊണ്ടുപോകാന്‍ കഴിയില്ലെന്നും നിരവധി പേര്‍ സംഘത്തിലുണ്ടാകുമെന്നുമാണ് സംശയം.









