ആലപ്പുഴ: കരുവാറ്റയിൽ കൊച്ചുമകളുടെ ക്വട്ടേഷനിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ, കുറ്റാരോപിതരുടെ തെളിവെടുപ്പുമായി പൊലീസിന് മുന്നോട്ട് പോകാം. കുട്ടികളുടെ മാതാപിതാക്കൾ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. തെളിവെടുപ്പിന് ജുവനൈൽ ജസ്റ്റിസ് ബോർഡ് നിർദേശിച്ച മാർഗ നിർദേശങ്ങൾ പാലിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. കുട്ടികളെ കസ്റ്റഡിയിൽ വിട്ട ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് ചോദ്യം ചെയ്താണ് മാതാപിതാക്കൾ ഹർജികൾ നൽകിയിരുന്നത്.
പൊലീസ് കസ്റ്റഡി മാനസികാ ആരോഗ്യത്തെയും ആത്മാഭിമാനത്തെയും ബാധിക്കുമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലീസ് കസ്റ്റഡിയിൽ വിട്ടത് കേരളത്തിൽ ആദ്യം ആയിരുന്നു. കേസിൽ ഉൾപ്പെട്ട മൂന്ന് ആൺകുട്ടികളെയും വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. 13 കാരി ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ.പതിനാറിനും 18നും ഇടയിൽ പ്രായമുള്ളവർ കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ടാൽ മുതിർന്ന കുറ്റവാളികളായി പരിഗണിച്ച് നടപടി സ്വീകരിക്കാനുള്ള നിയമമുണ്ട്. പെൺകുട്ടിയെ സാമൂഹികക്ഷേമ വകുപ്പിന്റെ കോഴിക്കോട്ടെ കേന്ദ്രത്തിലും ആൺകുട്ടികളെ ചേർത്തല മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലുമാണ് താമസിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞമാസം 15നാണ് ശിവൻകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്.






