Headlines

പ്രതിപക്ഷ ഉപനേതൃപദവി: ‘പിണറായിയുമായി ചര്‍ച്ചയ്ക്കില്ല, രേഖാമൂലം മറുപടി നല്‍കണം’; നിലപാട് വ്യക്തമാക്കി സിപിഐ

 

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ എല്‍ഡിഎഫില്‍ തര്‍ക്കം മുറുകുന്നതിനിടെ വിഷയത്തില്‍ പിണറായി വിജയനുമായി ചര്‍ച്ചക്ക് ഇരിക്കില്ലെന്ന നിലപാടെടുത്ത് സിപിഐ. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായോ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനുമായോ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്നാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം.

 

ഉപ നേതാവ് പദവി ആവശ്യപ്പെട്ട് നല്‍കിയ കത്തിന് ആദ്യം രേഖാമൂലം മറുപടി നല്‍കണമെന്നും സിപിഐ ആവശ്യപ്പെടുന്നുണ്ട്. മറുപടി നല്‍കേണ്ടത് സിപിഐഎം സെക്രട്ടറിയോ എല്‍ഡിഎഫ് കണ്‍വീനറോ ആയിരിക്കണമെന്നും സിപിഐ പറയുന്നു. രേഖാമൂലമുള്ള മറുപടിക്ക് ശേഷം തുടര്‍ നീക്കങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്ന് നേതാക്കള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്.

സിപിഐഎമ്മിനെ ഒന്നാകെ ആക്രമിക്കാതെ പിണറായി വിജയനെ കേന്ദ്രീകരിച്ചൊരു നീക്കമാണ് സിപിഐ നടത്തുന്നത് എന്നാണ് വിലയിരുത്തല്‍. ഉപനേതൃപദവി സംബന്ധിച്ച് തുടര്‍ ചര്‍ച്ചകളുണ്ടാകുമെന്ന് സിപിഐഎം കേന്ദ്രങ്ങളില്‍ നിന്ന് സിപിഐക്ക് വിവരം ലഭിച്ചതിന് പിന്നാലെയാണ് ഈ ചര്‍ച്ചകളില്‍ പിണറായി വിജയന്‍ ഉണ്ടാകരുതെന്ന നിലപാട് സിപിഐ എടുത്തിരിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് പദവി നല്‍കണമെന്നാവശ്യപ്പെട്ട് സിപിഐഎം നേതൃത്തിനും മുന്നണിക്കും സിപിഐ ഒരു കത്ത് നേരത്തെ തന്നെ കൊടുത്തിരുന്നു. ഇതില്‍ ആദ്യം മറുപടി ലഭിക്കണമെന്നും അതാണ് രാഷ്ട്രീയ മാന്യത എന്നുമാണ് സിപിഐയുടെ നിലപാട്.

 

അതേസമയം പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിച്ചിടാനുള്ള നീക്കം സിപിഐഎം നടത്തുന്നു എന്ന വിവരം പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് സിപിഐഎം നേതൃത്വത്തിനിടയില്‍ ചര്‍ച്ച നടന്നതായും ധാരണ ആയതുമായാണ് വിവരം. എന്നാല്‍ ഇതില്‍ സിപിഐയുമായി ചര്‍ച്ച നടത്തിയിട്ടില്ല. ഇത്തരത്തിലാണ് തീരുമാനമെങ്കിലും അത് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റോ എല്‍ഡിഎഫോ തങ്ങളെ രേഖാമൂലം അറിയിക്കണമെന്നാണ് സിപിഐ നിലപാട്. പിന്നാലെ അതിന്മേല്‍ പാര്‍ട്ടി നിലപാടി സ്വീകരിക്കുമെന്നാണ് സിപിഐ നേതൃത്വത്തില്‍ ധാരണയായിരിക്കുന്നത്.