‘എന്റെ ശരീരം അപമാനിക്കപ്പെട്ടേക്കാം, പക്ഷേ എന്റെ ചേതന, മാനുഷികമായ ചേതനയെ ഒരുപാടൊന്നും അടിച്ചമര്‍ത്താനാകില്ല’. ശരീരങ്ങളെ നഗ്നമാക്കിയും പീഡിപ്പിച്ചും മര്‍ദിച്ചും അപമാനിച്ചും ചേതനയെ കീഴ്പ്പെടുത്താന്‍ കഴിയില്ലെന്ന് സ്വന്തം ഭയാശങ്കകളെ ഭീകതരകൊണ്ട് മറയ്ക്കാന്‍ നോക്കിയ ഭരണകൂടത്തെ ഓര്‍മിപ്പിക്കാന്‍ തന്റെ ജയില്‍ ഡയറിയില്‍ സ്നേഹലത റെഡ്ഡി എഴുതി. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇതേ സ്നേഹലതാ റെഡ്ഡിയെക്കുറിച്ചുള്ള ‘മിസ’ നാടകത്തെ വസ്ത്രത്തേയും ശരീരങ്ങളേയും അപമാനിച്ചുകൊണ്ട് റദ്ദ് ചെയ്ത് കളയാനും നോക്കുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍ ചിലര്‍. അടിയന്തരാവസ്ഥയുടെ ഇരയായ ആ ധീരവനിതയെ ഓര്‍മയിലേക്ക് വീണ്ടെടുക്കാനും അവരുയര്‍ത്തിയ പ്രതിരോധത്തെ വീണ്ടും ചര്‍ച്ചയാക്കാനും സാധിച്ചു എന്നിടത്ത് യഥാര്‍ഥത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിലെത്തിയ മിസ നാടകം വിജയിച്ചിരിക്കുകയാണ്. (misa drama controversy and story of Snehalatha Reddy )
നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും
അടിയന്തരാവസ്ഥക്കാലത്ത് മനുഷ്യാവകാശ ലംഘനം ചോദ്യം ചെയ്യപ്പെട്ടതിന്റെ പേരില്‍ തടവിലാക്കപ്പെട്ട നൂറുകണക്കിന് ആത്മാഭിമാനമുള്ള ഇന്ത്യക്കാരില്‍ ഒരാളായിരുന്നു കന്നഡ സിനിമാ നടിയും ആക്ടിവിസ്റ്റുമായിരുന്ന സ്നേഹലതാ റെഡ്ഡി. 1975 ജൂണ്‍ 25ന് ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം നിലവില്‍ വന്ന മിസ നിയമപ്രകാരമാണ് സ്നേഹലതയെ തടവിലാക്കിയത്. ജയിലിലെ തടവുകാര്‍ക്ക് മുന്നില്‍ വച്ച് പൂര്‍ണ നഗ്നയാക്കി പരിശോധിച്ച് അപമാനിച്ചതിനെ സ്നേഹലത അതിശക്തമായി തന്നെ ജയിലില്‍ ചോദ്യം ചെയ്തു. സ്ത്രീകളെ നഗ്നരാക്കി മര്‍ദിച്ചും അപമാനിച്ചും ജയിക്കാന്‍ ശ്രമിച്ചാല്‍ തോറ്റുതരില്ലെന്ന് എഴുതിയും പറഞ്ഞും അവര്‍ പ്രതിഷേധിച്ചു.
തൃശൂരില്‍ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ സ്നേഹലത റെഡ്ഡിയുടെ ജീവിതം ആസ്പദമാക്കിയുള്ള മിസ നാടകം അവതരിപ്പിക്കപ്പെട്ടപ്പോള്‍ പ്രധാന നടിയുടെ വസ്ത്രധാരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഒരു വലിയ വിഭാഗത്തിന്റെ പ്രശ്നം. സ്നേഹ ലത ഉയര്‍ത്തിയ രാഷ്ട്രീയമോ പ്രതിരോധമോ കാണാതെ അവര്‍ ചിന്നു ചിലങ്കയെന്ന നടിയുടെ വസ്ത്രത്തിന്റെ അളവ് ചൂണ്ടി വിമര്‍ശനം ഉന്നയിച്ചു. നാടകത്തിന്റെ ഉദ്ദേശം തന്നെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ചില ഭാഗങ്ങള്‍ പ്രചരിക്കപ്പെട്ടു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനും നാടകം ഇന്ന് ഒരിക്കല്‍ കൂടി അവതരിപ്പിക്കാനും തയ്യാറെടുക്കുകയാണ് ഡിവൈഎഫ്ഐ.സ്നേഹലത: അടിയന്തരാവസ്ഥയുടെ രക്തസാക്ഷി
1932ല്‍ ആന്ധ്രാ പ്രദേശില്‍ ഒരു പരിവര്‍ത്തിക ക്രിസ്ത്യന്‍ കുടുംബത്തിലെ രണ്ടാം തലമുറയിലാണ് സ്നേഹലതയുടെ ജനനം. സാഹിത്യത്തിലും നൃത്തത്തിലും നാടകത്തിലും വലിയ താത്പര്യമുണ്ടായിരുന്ന സ്നേഹത കലയെ തന്റെ ഉറച്ച മനുഷ്യാവകാശ ബോധ്യങ്ങള്‍ പറയാനുള്ള ഉപകരണമാക്കി. സംവിധായകനും കവിയുമായ പട്ടാഭിരാമറെഡ്ഡിയെ വിവാഹം ചെയ്തതോടെ കൂടുതല്‍ സമകാലിക പ്രസക്തിയുള്ള നാടകങ്ങള്‍ ഇരുവരും ചേര്‍ന്ന് ചെയ്യാന്‍ തുടങ്ങി. 1960ല്‍ ഷേക്സ്പിയറിന്റെ ട്വല്‍ഫ്ത് നൈറ്റും ഹെന്റിക് ഇബ്സന്റെ പീര്‍ ജിന്റുമൊക്കെ ഇവര്‍ നാടക കൂട്ടായ്മയായ മദ്രാസ് പ്ലെയേഴ്സിലൂടെ നിരവധി വേദികളിലെത്തിച്ചു. യുആര്‍ അനന്തമൂര്‍ത്തി എഴുതി പട്ടാഭി തന്നെ സംവിധാനം ചെയ്ത സംസ്കാര എന്ന സിനിമയിലൂടെ സ്നേഹത രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു.
ഇന്ദിരാ ഗാന്ധി ഭരണകൂടത്തിന്റെ അക്രമമാര്ഗങ്ങളെ വിമര്‍ശിച്ച ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ പാത പിന്തുടര്ന്ന് സ്നേഹലതയും പൗരാവകാശങ്ങള്‍ക്കായി പൊരുതി,. 1976 മെയ് രണ്ടിന് മിസ നിയമം ചുമത്തി പൊലീസ് സ്നേഹലതയെ അറസ്റ്റ് ചെയ്തു. കടുത്ത ആസ്മ രോഗിയായ സ്നേഹലതയെ സമയത്ത് ചികിത്സ നല്‍കാതെയും മര്‍ദിച്ചും ജയിലില്‍ പീഡിപ്പിച്ചു. ഒടുവില്‍ 1977 ജനുവരി 15ന് പൂര്‍ണമായും ആരോഗ്യം നശിച്ച ശേഷമാണ് അവരെ പരോളില്‍ പുറത്തുവിടുന്നത്. ശ്വാസകോശത്തിലെ കടുത്ത അണുബാധ മൂലം കൃത്യം അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം അതായത് ജനുവരി 20ന് അവര്‍ ജീവന് വെടിഞ്ഞു. അടിയന്തരാവസ്ഥയുടെ മറ്റൊരു ഇരുണ്ട, രക്തരൂക്ഷിതമായ ജ്വലിക്കുന്ന മറ്റൊരു ഏടാണ് സ്നേഹലതാ റെഡ്ഡിയുടേത്.








