കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിൽ സാക്ഷി വിസ്താരം ഒക്ടോബറിൽ തുടങ്ങും. ഡിസംബർ 6 നകം വിചാരണ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദേശം. ഒക്ടോബർ 15 മുതൽ 17 ദിവസം സാക്ഷി വിസ്താരം നടക്കും. 8 വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. കേസിൽ വിചാരണ നാല് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതി ഇന്ന് വിചാരണയുമായി ബന്ധപ്പെട്ട സാക്ഷി വിസ്താരം ഒക്ടോബർ 15ന് ആരംഭിക്കാൻ നിർദേശം നൽകുകയായിരുന്നു.
26 പ്രതികളാണ് കേസിലുള്ളത്. ആദ്യ 16 പ്രതികൾക്കെതിരെയുള്ള കുറ്റപത്രമാണ് സമർപ്പിച്ചിട്ടുള്ളത്. അവർക്കെതിരെയുള്ള വിചാരണയായിരിക്കും ആദ്യ ഘട്ടത്തിൽ നടക്കുക. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയത്.
അക്രമികളിൽ ഒരാൾ അഭിമന്യുവിനെ പിടിച്ച് വയ്ക്കുകയും സഹൽ എന്ന പനങ്ങാട് സ്വദേശി അഭിമന്യുവിന്റെ നെഞ്ചിലേയ്ക്ക് കത്തി കുത്തിക്കയറ്റുകയുമായിരുന്നു. 2018 സെപ്തംബറിലാണ് 16 കാമ്പസ് ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരെ പ്രതികളാക്കി പൊലീസ് കുറ്റപത്രം നൽകിയത്.







