Headlines

‘ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ല’; ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരായ നാവിക ഉപരോധം തുടരുന്നുവെന്നും ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കി. ഹോര്‍മുസിലെ എല്ലാ മൈനുകളും നീക്കം ചെയ്യുകയോ പൊട്ടിത്തെറിക്കുകയോ ചെയ്തിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

ഇറാന്‍ കരാറിന് തയാറാകുന്നതുവരെ ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കാന്‍ ട്രംപ് യുഎസ് ചര്‍ച്ചാ സംഘത്തോട് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥന്‍ പറയുന്നു. ഇറാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നത് വഴി കരാറിന്റെ ഭാഗമല്ലാത്ത ഇളവുകള്‍ നേടിയെടുക്കാനാകുമെന്ന് അമേരിക്ക കരുതുന്നതായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഗാലിബഫ് വിമര്‍ശിച്ചു. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ലക്ഷ്യത്തില്‍ നിന്ന് വളരെ അകലെയാണെന്നും ഗാലിബഫ് പറഞ്ഞു. ഇരുവരും ഉള്‍പ്പെടുന്ന കോമാളി സംഘം ഉണ്ടാക്കി വച്ച കുഴപ്പങ്ങള്‍ പരിഹരിക്കുന്നതു വരെ കാത്തിരിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് ഗാലിബഫിന്റെ പരിഹാസം.

ഇറാന് ഹോര്‍മുസിന്റെ നിയന്ത്രണം ഭാഗികമായി നഷ്ടപ്പെട്ടതായി ഷിപ്പിംഗ് ഡാറ്റ സ്ഥാപനമായ കെപ്‌ളര്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ ഒട്ടുമിക്ക കപ്പലുകളും ഇപ്പോള്‍ ഒമാനി പാത യിലൂടെ കെപ്‌ളര്‍ വ്യക്തമാക്കി.

അതിനിടെ, ചെങ്കടലില്‍ കപ്പലിനു നേരെ ഹൂതി ആക്രമണമുണ്ടായി. പടിഞ്ഞാറന്‍ യെമനിലെ മോഖയ്ക്കടുത്താണ് കപ്പലിനു നേരെ ആക്രമണം ഉണ്ടായതെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. നിരവധി മിസൈലുകള്‍ പതിച്ച കപ്പല്‍ പൂര്‍ണമായും തകര്‍ന്നു.