ലണ്ടൻ/ബർമിങ്ങാം∙ യുകെയിൽ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസങ്ങൾ കടന്നു പോകവേ കഴിഞ്ഞ ദിവസം വെസ്റ്റ് മിഡ്‌ലാൻഡ്സിൽ പലയിടങ്ങളിലായി പടർന്ന കാട്ടുതീയിൽ നിരവധി വീടുകൾക്ക് തീപിടിച്ചു. ബർമിങ്ങാമിന് അടുത്തുള്ള സ്റ്റോർബ്രിജിൽ മാത്രം ഏകദേശം 40 ഏക്കർ പ്രദേശത്തേക്ക് തീ പടർന്നതോടെ നൂറിലേറെ അഗ്നിരക്ഷാ സേനാംഗങ്ങൾ മണിക്കൂറുകളോളം രക്ഷാപ്രവർത്തനം നടത്തി. തീ അണയ്ക്കുന്നതിനിടെ മൂന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെയും ഒരു കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുക ശ്വസിച്ചതിനെ തുടർന്ന് ആറ് പേർക്കും ചികിത്സ നൽകി
∙ ഉച്ചയ്ക്ക് ആരംഭിച്ച തീ വൈകിട്ടോടെ വീടുകളിലേക്ക്
സ്റ്റോർബ്രിജിൽ റേസ്‌കോഴ്സ് ലെയ്നിനും പരിസരത്തുമാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 നാണ് തീ പടർന്നത്. പിന്നീട് ശക്തമായ കാറ്റിനൊപ്പം വരണ്ട പുല്ലിലൂടെയും മരപ്രദേശങ്ങളിലൂടെയും തീ അതിവേഗം വ്യാപിക്കുകയായിരുന്നു. റേസ്‌കോഴ്സ് ലെയ്നിൽനിന്ന് നോർട്ടൺ റോഡിലേക്കും കൗണ്ടി ലെയ്നിലേക്കും മോർട്ടൺ റോഡിൽനിന്ന് ഐവർലി ലെയ്നിലേക്കും തീ പടർന്നതായി വെസ്റ്റ് മിഡ്‌ലാൻഡ്സ് ഫയർ സർവീസ് അറിയിച്ചു. വൈകുന്നേരത്തോടെ തീ സമീപത്തെ വീടുകളിലേക്ക് പടർന്നു. നിരവധി വീടുകൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി. ചില ഭാഗങ്ങളിൽ തീ റോഡുകൾ കടന്നും പടർന്നതോടെ പ്രദേശവാസികളെ വീടുകളിൽനിന്ന് ഒഴിപ്പിക്കുകയും ജനലുകളും വാതിലുകളും അടച്ചിടാൻ നിർദേശം നൽകുകയും ചെയ്തു.
∙ മൂന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ ആശുപത്രിയിൽ
തീപിടിത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുക ശ്വസിച്ചതിനെ തുടർന്ന് ആറ് പൊതുജനങ്ങൾക്കും ചികിത്സ ആവശ്യമായി വന്നു. ഒരു കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വെസ്റ്റ് മിഡ്‌ലാൻഡ്സ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു.
∙ സ്റ്റോക്ക്-ഓൺ-ട്രെന്റിൽ നാല് വീടുകൾ പൂർണമായി നശിച്ചു
സ്റ്റോക്ക്-ഓൺ-ട്രെന്റിലെ സാൻഡിഫോർഡിലും തീ വീടുകളിലേക്ക് പടർന്നു. നാല് വീടുകൾ പൂർണമായും നശിച്ചതായി പ്രദേശവാസികൾ പറഞ്ഞു. തീ പടർന്നതോടെ വൈകുന്നേരം 4.40ഓടെ പൊലീസ് എത്തി പ്രദേശവാസികളെ വീടുകളിൽനിന്ന് ഒഴിപ്പിച്ചു. കാറ്റിന്റെ ദിശയിലാണ് തീ പാർക്കിൽനിന്ന് വീടുകളിലേക്ക് വ്യാപിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
∙ കാസിൽ വേലിൽ സ്ത്രീക്ക് ഗുരുതര പരുക്ക്
ബർമിങ്ങാമിലെ കാസിൽ വേലിലും വീടുകളിലേക്ക് തീ പടർന്നു. സംഭവത്തിൽ ഒരു സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റതായി വെസ്റ്റ് മിഡ്‌ലാൻഡ്സ് ഫയർ സർവീസ് അറിയിച്ചു. ഡ്രൂയിഡ്സ് ഹീത്ത്, കിങ്സ് നോർട്ടൺ എന്നിവിടങ്ങളിലും ഒരേസമയം നിരവധി തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. സമീപവാസികളോട് വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടാനും തീപിടിത്ത മേഖലകൾ ഒഴിവാക്കാനും അധികൃതർ നിർദേശം നൽകി.
∙ വാർവിക്‌ഷയറിൽ പ്രധാന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ആൽകെസ്റ്ററിന് സമീപമുള്ള സാൽഫോർഡ് പ്രയേഴ്സിലെ ടോത്തൽ ലെയ്നിൽ വലിയ തീപിടിത്തത്തെ തുടർന്ന് വാർവിക്‌ഷയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പ്രധാന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീ നിയന്ത്രിക്കാൻ രക്ഷാപ്രവർത്തനം തുടരുന്നതിനിടെ പിന്നീട് പ്രധാന അടിയന്തരാവസ്ഥ പിൻവലിച്ചു. എ46 റോഡും ഇരുവശത്തേക്കും വീണ്ടും തുറന്നു.
∙ പെർഷോറിൽ 30 വീടുകൾ ഒഴിപ്പിച്ചു
വോർസെസ്റ്റർഷയറിലെ പെർഷോറിൽ വൈകിട്ട് 4.30ഓടെയാണ് ത്രീ സ്പ്രിങ്സ് റോഡിലെ ലാൻസലോട്ട് കോർട്ടിൽ തീപിടിത്തമുണ്ടായത്. എട്ട് ഫയർ എൻജിനുകളാണ് സ്ഥലത്തെത്തിയത്. തീ പടർന്നതിനെ തുടർന്ന് 30 വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. പുക ശ്വസിച്ചതിനെ തുടർന്ന് ഒരാൾക്ക് ചികിത്സ നൽകി. പ്രദേശത്തെ ഏകദേശം 200 വീടുകൾ വൈദ്യുതിയില്ലാതാവുകയും ചെയ്തു. പിന്നീട് തീ നിയന്ത്രണവിധേയമായതായി ഹിയർഫോർഡ് ആൻഡ് വോർസെസ്റ്റർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു.രാജ്യത്തും വെസ്റ്റ് മിഡ്‌ലാൻഡ്സിലും നിലനിന്നിരുന്ന അതിശുഷ്കമായ കാലാവസ്ഥയാണ് തീ അതിവേഗം പടരാൻ പ്രധാന കാരണമായതെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്സ് ഫയർ സർവീസ് ചീഫ് ഫയർ ഓഫിസർ സൈമൺ ടുഹിൽ പറഞ്ഞു. നൂറിലേറെ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്ത് ഉണ്ടായിരുന്നിട്ടും തീ നിയന്ത്രിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
∙ വെള്ളവിതരണത്തിലും ഗതാഗതത്തിലും പ്രതിസന്ധി
തീ അണയ്ക്കുന്നതിനായി ഹൈഡ്രന്റുകളിൽനിന്ന് വലിയ തോതിൽ വെള്ളം ഉപയോഗിച്ചതിനെ തുടർന്ന് വെസ്റ്റ് മിഡ്‌ലാൻഡ്സിലെ ചില പ്രദേശങ്ങളിൽ ജലമർദം കുറയാനും വെള്ളത്തിന് നിറവ്യത്യാസം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് സെവേൺ ട്രെന്റ് മുന്നറിയിപ്പ് നൽകി. സ്റ്റോർബ്രിജിലെ തീയെ തുടർന്ന് എം6 മോട്ടർവേയുടെ ജങ്ഷൻ 5നും 6നും ഇടയിലുള്ള വടക്കോട്ടുള്ള പാതയും താൽക്കാലികമായി അടച്ചു. പിന്നീട് റോഡ് തുറന്നെങ്കിലും രണ്ട് മണിക്കൂറിലേറെ നീണ്ട ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
വ്യാഴാഴ്ച യുകെയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ ദിവസത്തിനിടെയാണ് വെസ്റ്റ് മിഡ്‌ലാൻഡ്സിൽ തീപിടിത്തങ്ങളുടെ പരമ്പര ഉണ്ടായത്. സ്റ്റോർബ്രിജിലെ തീയിൽ വീടുകൾ ഉൾപ്പെടെ വൻ നാശനഷ്ടം സംഭവിച്ചതിനൊപ്പം രക്ഷാപ്രവർത്തകരും നാട്ടുകാരും ആശുപത്രിയിലെത്തിയതോടെ മേഖലയിൽ അടിയന്തര സേവനങ്ങൾ കനത്ത സമ്മർദത്തിലായി.









