വിദേശ സംഭവാന നിയന്ത്രണ നിയമഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിയ്ക്ക് വിടും. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരിലാണ് ജെപിസിയ്ക്ക് വിടാനുള്ള പ്രമേയം. എന്നാൽ അമിത് ഷാ സഭയിൽ എത്തിയില്ല. 31 അംഗ ജെപിസിയിൽ 21 പേർ ലോക്സഭയിൽ നിന്നും 10 പേർ രാജ്യസഭയിൽ നിന്നുമാണ്. പ്രതിപക്ഷത്തിൻറെയും ക്രിസ്ത്യൻ സംഘടനകളുടെയും എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് നീക്കം. ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇടനിലക്കാർ വേണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബന്ധപ്പെട്ട കക്ഷികളുമായി സർക്കാർ ചർച്ച നടത്തും. ഇടനിലക്കാരുമായി ചർച്ചയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
വിവാദ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാനായിരുന്നു കേന്ദ്ര സർക്കാരിന്റെ നീക്കം. എന്നാൽ പ്രതിപക്ഷം കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. വിദേശത്തുനിന്നുള്ള ഫണ്ട് സ്വീകരിക്കാനും ഇത് ദുരുപയോഗം ചെയ്യുന്നത് തടയാനും ഉദ്ദേശിച്ചാണ് ബിൽ കൊണ്ടുവരുന്നതെന്നാണ് കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്.ഈ ബിൽ മതന്യൂനപക്ഷങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് തുടക്കം മുതൽ ആശങ്കകൾ ഉയർന്നിരുന്നു. വിദേശഫണ്ട് സ്വീകരിച്ച് ഇത് മതപരിവർത്തനത്തിനായി ഉൾപ്പെടെ ദുരുപയോഗം ചെയ്യുന്നത് തടയുമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. എന്തെങ്കിലും കാരണവശാൽ ഒരു സ്ഥാപനത്തിന്റെ എഫ്സിആർഎ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയാണെങ്കിൽ അവരുടെ ആസ്തിയും വിദേശപണവും ഉൾപ്പെടെ നോക്കി നടത്താൻ ഒരു അതോരിറ്റിയെ നിയമിക്കും എന്നതടക്കമുള്ള വ്യവസ്ഥകളാണ് ബില്ലിലുൾപ്പെട്ടത്. ഇതാണ് ന്യൂനപക്ഷ സംഘടനകൾക്കിടയിൽ കടുത്ത ആശങ്കയ്ക്ക് കാരണമായിരുന്നത്.







