ശബരിമല യുവതി പ്രവേശന കേസിൽ വിധി ഒക്ടോബർ ആദ്യവാരത്തോടെ. ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ വിധിയാണ് ഒക്ടോബർ ആദ്യവാരത്തോടെ നടക്കുക. സൂചന നൽകി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ക്ഷേത്ര പരിപാലനവുമായി ബന്ധപ്പെട്ട ബോധഗയ കേസ് പരിഗണിക്കുന്നതിനിടയാണ് ചീഫ് ജസ്റ്റിസ് സൂചന നൽകിയത്.
ശബരിമല യുവതിപ്രവേശന വിധിയെ പുകഴ്ത്തി മദ്രാസ് ഹൈക്കോടതി ജഡ്ജി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വർഷങ്ങൾ പഴക്കമുള്ള ആചാരങ്ങളേക്കാൾ പ്രധാനം ലിംഗസമത്വമെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. ചെന്നൈയിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പുസ്തകപ്രകാശന ചടങ്ങിലായിരുന്നു പരാമർശം.
ഭരണഘടന ഉറപ്പ് നൽകിയത് തുല്യതയും ലിംഗസമത്വവും ആചാരങ്ങളുടെ പേരിൽ നിഷേധിക്കപ്പെടുന്നത് നീതീകരിക്കാനാകില്ല. ശബരിമല വിധിയിലൂടെ ഇക്കാര്യം കോടതി ഉറപ്പിച്ചു. ഇഷ്ടദൈവത്തെ ആരാധിക്കാനുള്ള അവസരം ഭരണഘടന നൽകുന്ന അവകാശമാണ്. മനുഷ്യന്റെ അന്തസിനും ഇത് പ്രധാനം. ഒരാളുടെ ജന്മവും സ്വത്വവും ആയിരുന്നു മുൻപ് ആരാധനാ സ്വാതന്ത്ര്യം നിർണയിച്ചത്. ആ കാലത്തിൽ നിന്ന് രാജ്യം ഏറെ മുന്നോട്ടുപോയെന്നും ജഡ്ജി വ്യക്തമാക്കി.









